
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ റെക്കോർഡ് മഴ. 133 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ മഴക്കാണ് ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഒറ്റ ദിനം ബെംഗളൂരു നഗരത്തിൽ 140.7 മില്ലി മീറ്റർ മഴ പെയ്തതായി കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. ജൂൺ മാസത്തിൽ ലഭിക്കേണ്ട ശരാശരി മഴയായ 110.3 മില്ലി മീറ്ററിനേക്കാൾ മഴ ഒറ്റ ദിനം പെയ്തു. 1895ലാണ് ഇതിന് മുമ്പ് ഇത്ര വലിയ മഴ പെയ്തത്. അന്ന് 101.6 മില്ലിമീറ്റർ മഴ പെയ്തു. പിന്നീട് 2009ൽ 89.6 മില്ലി മീറ്ററും 2013ൽ 100 മില്ലി മീറ്ററും മഴ പെയ്തു. ജൂൺ അഞ്ച് വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ജൂൺ ഒമ്പത് വരെ മഴ തുടരും. കനത്ത മഴയിൽ കഴിഞ്ഞ ദിവസം ബെംഗളൂരു നഗരം മുങ്ങി. നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഗതാഗതവും മെട്രോ സർവീസും താറുമാറായി. നൂറുകണക്കിന് മരങ്ങള്‍ നിലം പതിച്ചു. ജൂൺ രണ്ടിനാണ് കർണാടകയിൽ മൺസൂൺ എത്തിയത്.
Read More... കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; ഓറഞ്ച് അലര്‍ട്ട് 2 ജില്ലകളിൽ, മധ്യ-വടക്കൻ കേരളത്തിൽ മഴ കനക്കും
ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിക്കും (ബെസ്‌കോം) സാരമായ നാശനഷ്ടങ്ങളുണ്ടായി. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്റുകൾ, ട്രാൻസ്‌ഫോർമറുകൾ, സർവീസ് സ്റ്റേഷനുകൾ എന്നിവ പ്രവര്‍ത്തന രഹിതമായി. വൈദ്യതി പോസ്റ്റുകള്‍ ഒടിഞ്ഞു. ചില പ്രദേശങ്ങൾ രാത്രി മുഴുവൻ ഇരുട്ടിലായി. പല റോഡുകളും ചെറുറോഡുകളും വെള്ളത്തിനടിയിലായി. ബെംഗളൂരു-മൈസൂർ ഹൈവേയിലെ രാമനഗരയ്ക്ക് സമീപം രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ദേശീയപാതയിൽ 3 കിലോമീറ്റർ ദൂരം ഗതാഗതം മന്ദഗതിയിലായതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam