
മൈസൂര്‍: കർണാടകയിലെ മൈസൂരില്‍ കോരിച്ചൊരിയുന്ന മഴയില്‍ 'ഭാരത് ജോഡോ യാത്ര' നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കനത്ത മഴയില്‍ തന്നെ രാഹുല്‍ ഗാന്ധി ഞായറാഴ്ച പൊതു സമ്മേളനത്തെയും അഭിസംബോധന ചെയ്തു. ഇതിന്‍റെ വീഡിയോ രാഹുല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
'ഇന്ത്യയെ ഒന്നിപ്പിക്കുന്നതിൽ ആർക്കും ഞങ്ങളെ തടയാനാകില്ല. ഇന്ത്യയുടെ ശബ്ദം കേള്‍ക്കുന്നതില്‍ നിന്ന് ആർക്കും ഞങ്ങളെ തടയാനാവില്ല. കന്യാകുമാരി മുതൽ കാശ്മീർ വരെ പോകും, ഭാരത് ജോഡോ യാത്ര തടയാൻ ആർക്കും കഴിയില്ല, മഴയത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വീഡിയോയ്ക്കൊപ്പം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
രാഹുല്‍ ഗാന്ധിയുടെ ഈ വീഡിയോ കോണ്‍ഗ്രസ് അണികളും ഏറ്റെടുത്തിട്ടുണ്ട്. 'ഭാരത് ജോഡോ യാത്ര' ഔദ്യോഗി അക്കൌണ്ടിലും ഈ വീഡിയോ വന്നിട്ടുണ്ട്. “ഒഴിവുകഴിവുകള്‍ ഇല്ല. പാഷന്‍ മാത്രം. #BharatJodoYatra അതിന്റെ ലക്ഷ്യം നേടുന്നതിൽ നിന്ന് തടയാൻ ഒന്നിനും ആകില്ല,” മഴയ്ക്കിടെ രാഹുൽ ഗാന്ധി നടത്തുന്ന പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ച് കോൺഗ്രസ് ട്വീറ്റ് ചെയ്തു.
കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻ ചാർജ് ജയറാം രമേഷും രാഹുലിന്‍റെ പ്രസംഗത്തെ പുകഴ്ത്തി രംഗത്ത് എത്തി. “ഗാന്ധി ജയന്തി വൈകീട്ട് മൈസൂരിൽ പെയ്ത മഴയില്‍ നിന്നും മാറി നില്‍ക്കാതെ രാഹുൽ ഗാന്ധി ജനസാഗരത്തിന് ഊര്‍ജ്ജം നല്‍കി. ശക്തമായ പ്രഖ്യാപനമായിരുന്നു അത്. വിദ്വേഷത്തിനെതിരെയും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെ സംസാരിക്കുന്നതിൽ നിന്നും ഭാരത് ജോഡോ യാത്രയെ ഒരു ശക്തിക്കും തടയാനാവില്ലെന്ന പ്രഖ്യാപനം", ജയറാം രമേഷ് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം 2019-ൽ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ എൻസിപി തലവൻ ശരദ് പവാർ സത്താറയിലെ ഒരു തെഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തോട് താരതമ്യം ചെയ്യുന്നുണ്ട് രാഹുലിന്‍റെ വീഡിയോയെ രാഷ്ട്രീയ വൃത്തങ്ങള്‍. അന്ന് കൊരിച്ചൊരിയുന്ന മഴയ്ക്കിടയില്‍ പവാര്‍ നടത്തി പ്രസംഗത്തിന്‍റെ ചിത്രം അടുത്ത ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായി. 79 കാരനായ പവാർ അന്ന് കുടി സ്വീകരിക്കാന്‍ പോലും വിസമ്മതിച്ച് പ്രസംഗിക്കുന്ന ദൃശ്യം തെരഞ്ഞെടുപ്പില്‍ എന്‍സിപിയെ ഏറെ തുണച്ചിരുന്നു.
വീറും വാശിയും ചോരാതെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ശശി തരൂർ ഹൈദരാബാദിൽ
ഭാരത് ജോഡോ യാത്രയില്‍ സോണിയയും പ്രിയങ്കയും പങ്കെടുക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam