'എനിക്ക് ലഭിച്ച താമസസ്ഥലത്തിലോ വാഹനത്തിലോ ഞാൻ തൃപ്തനല്ല. ഇതുമൂലം എനിക്ക് ആളുകളെ സേവിക്കാൻ കഴിയുന്നില്ല'.
പാറ്റ്ന: ഉദ്യോഗസ്ഥർ തന്നെ അനുസരിക്കുന്നില്ലെന്ന് ആരോപിച്ച് ബിഹാറില്‍ മന്ത്രിയുടെ രാജി. ബിഹാര്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി മദന്‍ സാഹ്നി സ്ഥാനം രാജിവച്ചത്. തനിക്ക് അനുവദിച്ച ഔദ്യോഗിക കാറും വീടും ഇഷ്ടമായില്ലെന്നും ഇതും തന്റെ രാജി തീരുമാനത്തിൽ നയിച്ചുവെന്നും മദന്‍ സാഹ്നി പറഞ്ഞു.
ബഹാദുര്‍പുര്‍ മണ്ഡലത്തില്‍ നിന്നുള്ള ജെഡിയു എംഎല്‍എയാണ് മദന്‍ സാഹ്നി. "ഉദ്യോഗസ്ഥർക്കെതിരായ എതിർപ്പ് മൂലമാണ് ഞാൻ രാജിവയ്ക്കുന്നത്. എനിക്ക് ലഭിച്ച താമസസ്ഥലത്തിലോ വാഹനത്തിലോ ഞാൻ തൃപ്തനല്ല. ഇതുമൂലം എനിക്ക് ആളുകളെ സേവിക്കാൻ കഴിയുന്നില്ല. ഉദ്യോഗസ്ഥർ ഞാൻ പറയുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ എന്റെ ജോലി നടക്കില്ല. അവരുടെ സഹകരണം വേണ്ട രീതിയില്‍ കിട്ടുന്നില്ലെങ്കില്‍ എനിക്ക് മന്ത്രിസ്ഥാനം വേണ്ട'- സാഹ്നി പറയുന്നു.
അതേസമയം, മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം തിടുക്കത്തിൽ ആയിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ ആരെയും ശ്രദ്ധിക്കുന്നില്ല. ഉദ്യോഗസ്ഥർ സ്വേച്ഛാധിപതികളായി മാറിയിരിക്കുന്നു. മന്ത്രിമാരെ മാത്രമല്ല, ജനപ്രതിനിധികളെ പോലും അവർ ശ്രദ്ധിക്കുന്നില്ലെന്നും സാഹ്നി വാർത്ത ഏജൻസിയോട് പറഞ്ഞു.