
കൊൽക്കത്ത: എട്ട് പേർ കൊല്ലപ്പെട്ട ബിർഭൂം സംഘർഷവുമായി (Birbhum Violence) ബന്ധപ്പെട്ട് അഗ്നിശമന സേനാംഗങ്ങളെ സിബിഐ (CBI) ചോദ്യം ചെയ്യും. തീയണയ്ക്കാൻ രാംപൂർഹട്ടിൽ ആദ്യമെത്തിയ സംഘത്തെയാണ് ചോദ്യം ചെയ്യുക. അക്രമികൾ വീടുകൾക്ക് തീ വെച്ച രാത്രിയിലും പിറ്റേന്ന് പുലർച്ചെയും അഗ്നിശമനസേന സ്ഥലത്തെത്തിയിരുന്നു.
രാംപൂർഹട്ടിലെത്തിയ പൊലീസ് സംഘത്തെയും സിബിഐ ഉടൻ ചോദ്യം ചെയ്യും. മരണ സംഖ്യയിൽ ആദ്യമുണ്ടായ വിവാദത്തെ കുറിച്ചും സിബിഐ അന്വേഷിക്കും. പതിനൊന്ന് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന അഗ്നിശമന ഉദ്യോഗസ്ഥന്റെ മൊഴിയെ കുറിച്ചാണ് അന്വേഷിക്കുക.
സംഭവത്തില്‍ ഇന്നലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. അക്രമം നടന്ന രാംപൂര്‍ഹാട്ടില്‍ സിബിഐ സംഘം ഇന്നലെ എത്തി. ദില്ലിയില്‍ നിന്നുള്ള കേന്ദ്ര ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. കേസില്‍ ഇതുവരെ 21 പേരാണ് അറസ്റ്റിലായത്.
കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ബിർഭൂം കൂട്ടക്കൊലയില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. ഡിഐജി അഖിലേഷ് സിങിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടന്ന പ്രദേശത്ത് അന്വേഷണത്തിനെത്തിയത്. ഹൈക്കോടതിയാണ് കേന്ദ്ര ഫോറന്‍സിക് സംഘത്തെയും നിയോഗിച്ചത്. തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ നേരത്തെ തന്നെ സ്ഥലത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
കേസില്‍ ഇതുവരെ തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അനാറുല്‍ ഹുസ്സൈൻ അടക്കം 21 പേരാണ് പിടിയിലായത്. പ്രതികളിലേറെയും തൃണമൂൽ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളോ പ്രവര്‍ത്തരോ ആണ്. ടിഎംസി നേതാവ് ബാദു ഷെയ്ഖിന്‍റെ കുടുംബാംഗങ്ങളായ ആറ് പേരും അറസ്റ്റില്‍ ആയവരില്‍ ഉള്‍പ്പെടുന്നുണ്ട്. ബാദു ഷെയ്ഖിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മമത ബാനർജി അധികാരത്തില്‍ വന്ന ശേഷം ഒരു കേസില്‍ ഇത്രയും ടിഎംസി ബന്ധമുള്ളവരെ ഇത് ആദ്യമായാണ് ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസ് ഏറ്റെടുത്ത സിബിഐ, പൊലീസ് അറസ്റ്റ് ചെയ്ത 21 പേര്‍ക്കുമെതിരെ കലാപം കുറ്റം ചുമത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam