
ദില്ലി : രാഹുൽ ഗാന്ധി ചോദ്യങ്ങൾ കൊണ്ട് കളിക്കും മുൻപ് നന്നായി ഗൃഹപാഠം ചെയ്യണം എന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം സംസ്ഥാനത്ത് ഉണ്ടായ അഭിവൃദ്ധി സമാനതകൾ ഇല്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയിരകണക്കിന് കിലോമീറ്റർ ഒപ്പം നടന്നിട്ടും ദിഗ്‌വിജയ് സിംഗ് എന്തുകൊണ്ടാണ് ഇന്ത്യൻ സൈന്യത്തെ ബഹുമാനിക്കാൻ പഠിപ്പിക്കത്തത്? രാഹുലിൻ്റെ ചോദ്യങ്ങൾ യുക്തിരഹിതവും അപ്രസക്തം എന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. രാജ്യത്ത് അധികാരത്തിലെത്തിയാൽ കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന രാഹുലിന്റെ വാക്കുകളോടാണ് രവിശങ്കറിന്റെ പ്രതികരണം.
അതേസമയം ഭാരത് ജോഡോ യാത്ര വിജയകരമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് അധികാരത്തിലെത്തിയാൽ കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നാണ് പറഞ്ഞത്. കോൺഗ്രസ് പ്രവർത്തക സമിതിയുടെ അഭിപ്രായം അതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സർജിക്കൽ സ്ട്രൈകുമായി ബന്ധപ്പെട്ട് പരാമർശത്തിൽ ദിഗ് വിജയ് സിംഗിനെ തള്ളിയ രാഹുൽ ഗാന്ധി, അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കോൺഗ്രസിന് അങ്ങിനെ അഭിപ്രായമില്ലെന്നും വ്യക്തമാക്കി.
രാജ്യത്ത് സൈന്യം നടത്തുന്ന കൃത്യങ്ങളുടെ തെളിവ് ഹാജരാക്കേണ്ടതില്ല. ഭാരത് ജോഡോ യാത്ര മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. മാധ്യമങ്ങൾ അത് കാണാതെ പോകുന്നുവെന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ സത്യം ഒരിക്കലും മറച്ച് വയ്ക്കാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം നിരോധിച്ചാലും സത്യം കൂടുതൽ പ്രകാശത്തോടെ പുറത്ത് വരും. മാധ്യമങ്ങളെയും, ഭരണഘടന സ്ഥാപനങ്ങളെയും അടിച്ചമർത്താം. എന്നാൽ സത്യത്തെ അടിച്ചമർത്താനാവില്ല. ജനങ്ങളെ ഭയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുലാം നബി ആസാദിനോട് എന്നും ബഹുമാനം മാത്രമാണുള്ളതെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam