
ബംഗലൂരു: കര്‍ണാടക നിയമസഭ തെരഞഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും കുടുംബത്തെയും വധിക്കാൻ ബിജെപി ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്.ചിത്താപൂരിലെ ബിജെപി സ്ഥാനാർഥി മണികാന്ത് റാത്തോഡിന്‍റെ ശബ്ദ രേഖ ഇതിന് തെളിവായി കോൺഗ്രസ് പുറത്ത് വിട്ടു.ഖർഗെയുടെ മകൻ പ്രിയങ്ക് മത്സരിക്കുന്ന മണ്ഡലമാണ് ചിത്താപൂർ
റാത്തോഡിന്‍റെ ടെലിഫോൺ സംഭാഷണത്തിൽ മല്ലികാർജുൻ ഖർഗെയെ കുറിച്ച് വളരെ മോശം ഭാഷയിൽ സംസാരിക്കുന്നതും, ഖർഗെയെ തീർത്ത് കളയുമെന്ന് പറയുന്നതും കേൾക്കാം.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളുരു നഗരത്തിൽ 26 കിലോമീറ്റർ ദൂരത്തിൽ വൻ റോഡ് ഷോ നടത്തും. ബെംഗളുരു നഗരത്തിന്‍റെ തെക്കേ ഭാഗത്തുള്ള 17 പ്രധാനമണ്ഡലങ്ങൾ വഴിയാണ് മോദിയുടെ റോഡ് ഷോ. ജെ പി നഗറിൽ നിന്ന് തുടങ്ങി, ജയനഗർ വഴി ഗോവിന്ദരാജനഗർ പിന്നിട്ട് മല്ലേശ്വരം വരെയാണ് മോദി റോഡ് ഷോ നടത്തുക. ഇവയിൽ പല മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചവയാണ്. രാവിലെ 10 മണിക്ക് തുടങ്ങി 12.30 വരെയാണ് റോഡ് ഷോ. റോഡ് ഷോയുടെ ഭാഗമായി നഗരത്തിന്‍റെ പല മേഖലകളിലും കനത്ത ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രവൃത്തിദിവസമായതിനാൽ രാവിലെ ജോലിക്ക് പോകുന്നവരടക്കമുള്ളവർ മെട്രോ പോലുള്ള ഗതാഗതമാർഗങ്ങൾ ഉപയോഗിക്കണമെന്ന് ട്രാഫിക് പൊലീസ് നിർദേശിച്ചു. ആദ്യം ശനിയാഴ്ച 36 കിലോമീറ്റർ റോഡ് ഷോ നടത്താനായിരുന്നു തീരുമാനം. എന്നാൽ ഞായറാഴ്ച നീറ്റ് പരീക്ഷയായതിനാലും ട്രാഫിക് കുരുക്ക് മുന്നിൽക്കണ്ടും റോഡ് ഷോ, രണ്ട് ദിവസങ്ങളായി റോഡ് ഷോ നടത്താൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ എട്ട് തവണയാണ് മോദി കർണാടകത്തിലെത്തിയത്. മെയ് മാസം മാത്രം ഇത് നാലാമത്തെ പ്രചാരണപരിപാടിയാണ്. ഭരണവിരുദ്ധവികാരം ശക്തമായിരിക്കേ, മോദിയെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി അവസാനലാപ്പിലും ശ്രമിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam