
ദില്ലി: ട്രെയിൻ യാത്രക്കാർക്ക് എസി കോച്ചുകളിൽ നൽകുന്ന കമ്പിളി പുതപ്പുകളുടെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് ചർച്ച നടക്കുന്നതിനിടെ വിശദീകരണവുമായി നോർത്തേൺ റെയിൽവേ. ഓരോ 15 ദിവസം കൂടുമ്പോഴും കഴുകുകയും നാഫ്തലീൻ നീരാവി ഉപയോഗിച്ച് അണുനശീകരണം നടത്തുന്നുണ്ടെന്നും നോർത്തേൺ റെയിൽവേ അറിയിച്ചു. ജമ്മു, ദിബ്രുഗഡ് രാജധാനി ട്രെയിനുകളിലെ എല്ലാ പുതപ്പുകളും യുവി റോബോട്ടിക് സാനിറ്റൈസേഷൻ എല്ലാ റൗണ്ട് ട്രിപ്പിന് ശേഷവും ചെയ്യുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നും റെയിൽവേ കൂട്ടിച്ചേർത്തു. അണുക്കളെ കൊല്ലാൻ അൾട്രാവയലറ്റ് കിരണങ്ങൾ ഉപയോഗിക്കുന്നതാണ് ഈ സാങ്കേതിക വിദ്യയെന്ന് നോർത്തേൺ റെയിൽവേ വക്താവ് ഹിമാൻഷു ശേഖർ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചൂടുള്ള നാഫ്തലീൻ നീരാവി ഉപയോഗിക്കുന്നത് സമയബന്ധിതവും ഫലപ്രദവുമായ അണുനശീകരണ രീതിയാണ്. ഓരോ ഉപയോഗത്തിനു ശേഷവും യന്ത്രവൽകൃത അലക്കുശാലകളിൽ കോട്ടൺ തുണിത്തരങ്ങൾ കഴുകുമെന്നും ഇവ വൈറ്റോമീറ്റർ ടെസ്റ്റിൽ വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2010-ന് മുമ്പ്, 2-3 മാസത്തിലൊരിക്കൽ കമ്പിളി പുതപ്പുകൾ കഴുകിയിരുന്നു. പിന്നീട് ഇത് ഒരു മാസമായി കുറച്ചു. ഇപ്പോൾ ഇത് 15 ദിവസമായി കുറച്ചു. ലോജിസ്റ്റിക് പ്രതിസന്ധിയുള്ളിടത്ത് എല്ലാ പുതപ്പുകളും മാസത്തിൽ ഒരിക്കലെങ്കിലും കഴുകും. പക്ഷേ മാസത്തിലൊരിക്കൽ കഴുകേണ്ടുന്ന സന്ദർഭം വളരെ വിരളമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളമുള്ള യാത്രക്കാർക്ക് പ്രതിദിനം 6 ലക്ഷത്തിലധികം പുതപ്പുകളാണ് നൽകുന്നത്. വടക്കൻ റെയിൽവേ സോണിൽ പ്രതിദിനം 1 ലക്ഷത്തിലധികം പുതപ്പുകളും ബെഡ് റോളുകളും വിതരണം ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam