മുംബൈ: അന്തരിച്ച ആക്ടിവിസ്റ്റ് സ്റ്റാന്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തി നടത്തിയ വാക്കാല്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മുംബൈ ഹൈക്കോടതി. ദേശീയ അന്വേഷണ ഏജന്‍സി ഇതിനെതിരെ ഉയര്‍ത്തിയ എതിര്‍പ്പ് പരിഗണിച്ചാണ് കോടതി വാക്കാലുള്ള പരാമര്‍ശം പിന്‍വലിച്ചത് എന്നാണ് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജഡ്ജിമാരും മനുഷ്യരാണ്, സ്റ്റാന്‍ സ്വാമിയുടെ ജൂലൈ 5ലെ മരണവാര്‍ത്ത കേട്ടയുടനാണ് നടത്തിയ പരാമര്‍ശമാണ് അതില്‍ തന്നെ സ്റ്റാന്‍ സ്വാമി അറസ്റ്റിലായ യുഎപിഎ കേസുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശവും ഇല്ല. ഞാന്‍ പറഞ്ഞതില്‍ നിയമപരമായ കാര്യങ്ങളെ ബാധിക്കുന്നതല്ല, നിങ്ങളെ ഏതെങ്കിലും നിങ്ങളെ (സംഭവം ചൂണ്ടിക്കാട്ടിയ എന്‍ഐഎ വക്കീലെ പരാമര്‍ശിച്ച്) തരത്തില്‍ അത് ബാധിക്കുന്നുവെങ്കില്‍, അത് എന്‍റെ സ്വകാര്യമായ വാക്കുകളാണ്. അത് ഞാന്‍ തിരിച്ചെടുക്കുന്നു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും പക്ഷപാദിത്വം ഇല്ലാത്തതാകണം. അത്തരം പ്രസ്താവനകള്‍ നടത്താന്‍ പാടില്ല - പ്രസ്താവന നടത്തിയ ബോംബൈ ഹൈക്കോടതി ജഡ്ജി എസ്എസ് ഷിന്‍ഡേ പറഞ്ഞു. പക്ഷെ മനുഷ്യര്‍ എന്ന നിലയില്‍ ഇത്തരം പ്രസ്താവനകള്‍ സംഭവിച്ചേക്കുമെന്നും എന്‍ഐഎ വക്കീലിനെ ജഡ്ജി ഓര്‍മ്മിപ്പിച്ചു.
ഭീമാകൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ 2020 ഒക്ടോബറിലാണ് സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത അദ്ദേഹം മുംബൈ ജയിലില്‍ വച്ച് കഴിഞ്ഞ ജൂലൈ 5ന് അന്തരിച്ചു. കഴിഞ്ഞ ആഴ്ചയാണ് ജസ്റ്റിസ് ഷിന്‍ഡേ കോടതിയില്‍ സ്റ്റാന്‍ സ്വാമിയെ പരാമര്‍ശിച്ചത്. അദ്ദേഹത്തിന്‍റെ ശവസംസ്കാര ചടങ്ങ് താന്‍ കണ്ടുവെന്നും. സമൂഹത്തിന് വിലമതിക്കാന്‍ സാധിക്കാത്ത സേവനം അദ്ദേഹം നല്‍കിയെന്നും. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ആദരവുണ്ടെന്നും പറഞ്ഞത്.
അതേ സമയം സമയം സ്റ്റാന്‍ സ്വാമിയുടെ ഇപ്പോഴും ബോംബൈ ഹൈക്കോടതിയുടെ കീഴിലുള്ള ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ അദ്ദേഹത്തിന് വേണ്ടി ഹാജറായ മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായി സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സിആര്‍പിസി 176(1എ) പ്രകാരം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു.
അതേ സമയം ഈ കേസ് അധികം നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്ന വാദമാണ് എന്‍ഐഎ കോടതിയില്‍ നടത്തിയത്. എന്നാല്‍ കോടതി കേസ് ആഗസ്റ്റ് 4ലേക്ക് മാറ്റുകയും, സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകനോട് വിശദമായ സബ്മിഷന്‍ നടത്താനും അഭ്യര്‍ത്ഥിച്ചു. കോടതി പിരിയുന്നതിന് തൊട്ടുമുന്‍പാണ് എന്‍ഐഎ അഭിഭാഷകന്‍ ജഡ്ജിയുടെ വാക്കുകള്‍ മാധ്യമങ്ങളില്‍ വന്ന കാര്യം ചൂണ്ടിക്കാട്ടിയത്. അതിലാണ് ജഡ്ജി പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam