
ദില്ലി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) വി ഡി സവർക്കർ മാർഗ് സൈൻബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്തു. പൊതുസ്വത്ത് അപകീർത്തിപ്പെടുത്തി എന്ന വകുപ്പിൻമേലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്യാംപസിനുള്ളിൽ സ്ഥാപിച്ച സൈൻബോർഡിൽ വിഡി സവർക്കർ മാർഗ് എന്നത് മായ്ച്ച് ബിആർ അംബേദ്കർ മാർഗ് എന്നെഴുതിച്ചേർത്തിരുന്നു. ഇതിനെ തുടർന്നാണ് പൊതുമുതൽ നശിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു എന്ന വകുപ്പ് ചുമത്തി കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
ജെഎൻയു വൈസ് ചാൻസലർ മാമിദാല ജഗദേശ് കുമാർ സംഭവത്തെ രൂക്ഷഭാഷയിൽ അപലപിച്ചു. ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും വളരെ ഖേദകരവുമാണെന്ന് വൈസ് ചാൻസലർ അഭിപ്രായപ്പെട്ടു. "ആശയങ്ങളുടെ കാര്യത്തിൽ വിയോജിപ്പുണ്ടാകാം, പക്ഷേ അപകീർത്തിപ്പെടുത്തുക എന്നത് വളരെ ഖേദകരമാണ്. നിർഭാഗ്യവശാൽ, ഞങ്ങളുടെ ചില വിദ്യാർത്ഥികൾ പൊതു സ്വത്തുക്കൾ നശിപ്പിച്ചിരിക്കുകയാണ്. ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ല," എഎൻഐയോട് സംസാരിക്കവേ ജഗദീശ് കുമാർ പറഞ്ഞു.
"1000 ഏക്കറിലധികം വരുന്ന ജെഎൻയു കാമ്പസിലെ വിവിധ റോഡുകളുടെ പേര് കാമ്പസ് വികസന സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ചിട്ടുള്ളതാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നിരവധി മികച്ച വ്യക്തികളുടെ പേര് റോഡുകൾക്ക് നൽകിയിട്ടുണ്ട്. ഇത് വളരെ ഖേദകരമാണ്.'' അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച രാത്രിയാണ് ജെഎൻയുവിലെ വി ഡി സവർക്കർ മാർഗ് സൈൻബോരഡ് കലമാക്കുകയും അതിൽ ബി ആർ അംബേദ്കറുടെ പേര് സ്പ്രേ പെയിന്റ് ചെയ്യുകയും ചെയ്തത്.
വി ഡി സവര്‍ക്കര്‍ മാര്‍ഗ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് രംഗത്തെത്തിയിരുന്നു. സവര്‍ക്കരുടെ പേര് യൂണിവേഴ്‌സിറ്റിയില്‍ ഉയര്‍ത്തിയതോടെ ജെഎന്‍യുവിന്റെ പാരമ്പര്യത്തിന് കളങ്കമേറ്റെന്നും സവര്‍ക്കര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ സ്ഥാനമുണ്ടാകില്ലെന്നും ഐഷി അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam