
പാട്യാല: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച ലോക് ഇൻസാഫ് എംഎൽഎമാരായ സിമർജിത് സിംഗ് ബെയിൻസ്, സഹോദരൻ ബൽവീന്ദർ സിംഗ് ബെയിൻസ് എന്നിവർക്കെതിരെ നടപടി എടുത്തതായി പൊലീസ്. പട്യാലയിലെ സംസ്ഥാന മന്ത്രിക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് സംസ്ഥാന കാബിനറ്റ് മിനിസ്റ്റർ സാധു സിംഗ് ധരംസോത്തിന് എതിരെയായിരുന്നു പ്രതിഷേധ മാർച്ച്.
എൺപതിലധികം ബസ്സുകളിലായി 1500 ഓളം ജനങ്ങളാണ് ഈ കൂട്ടായ്മയിൽ തടിച്ചുകൂടിയത്. സാധുസിംഗിനെതിരെ പ്രതിഷേധിച്ച് പൂഡെ മൈതാനത്ത് ഒരുമിച്ചു ചേരാൻ ലോക് ഇൻസാഫ് എംഎൽഎമാരാണ് ആഹ്വാനം ചെയ്തതെന്ന് പാട്യാല സീനിയർ പൊലീസ് സൂപ്രണ്ട് വിക്രം ജീത് ദഗൽ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇത്തരം മാർച്ച് നടത്തരുതെന്ന് അവരോട് അഭ്യർത്ഥിച്ചതായും പൊലീസ് വ്യക്തമാക്കി. എന്നാൽ ഈ അഭ‍്യർത്ഥന അവർ അവഗണിക്കുകയാണുണ്ടായത്. മാത്രമല്ല പ്രതിഷേധക്കാർ മോശമായി പെരുമാറിയെന്നും പൊലീസ് വെളിപ്പെടുത്തി.
പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബലപ്രയോഗത്തിന് ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam