പിപിഇ സ്യൂട്ട് ധരിച്ച് കൊവിഡ് സെന്റര്‍ സന്ദര്‍ശനം; ത്രിപുരയില്‍ ബിജെപി എംഎല്‍എയക്കെതിരെ കേസ്

By Web TeamFirst Published Aug 4, 2020, 11:31 AM IST
Highlights

കേസെടുത്തതിന് പുറമെ ബര്‍മനോട് 14 ദിവസം ക്വാറന്റീനില്‍ പോകാന്‍ വെസ്റ്റ് ത്രിപുര ജില്ലാ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു...
 

അഗര്‍ത്തല: നിയന്ത്രണങ്ങള്‍ ലംഘിച്ച് കൊവിഡ് സെന്ററില്‍ കയറിയതിന് ത്രിപുരയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്. മുന്‍ ത്രിപുര ആരോഗ്യമന്ത്രിയും നിലവില്‍ ബിജെപി എംഎല്‍എയുമായ സുദീപ് റോയ് ബര്‍മനെതിരെയാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. 

അദ്ദേഹത്തിന്റെ നിയോജകമണ്ഡലമായ അകര്‍ത്തലയിലെ കൊവിഡ് സെന്ററില്‍ മുന്നറിയിപ്പൊന്നും കൂടാതെ പിപിഇ സ്യൂട്ട് ധരിച്ചാണ് എംഎല്‍എ എത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൊവിഡ് സെന്ററിലെ ഒരു രോഗി മൊബൈലില്‍ പകര്‍ത്തുകയും ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. 

കേസെടുത്തതിന് പുറമെ ബര്‍മനോട് 14 ദിവസം ക്വാറന്റീനില്‍ പോകാന്‍ വെസ്റ്റ് ത്രിപുര ജില്ലാ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു. ക്വാറന്റീനില്‍ പോകാനുള്ള നിര്‍ദ്ദേശം നിഷേധിച്ച എംഎല്‍എ ഇത് തനിക്കെതിരെയുള്ള ഗൂഢാലോചനയാണെന്ന് വ്യക്തമാക്കി. 

തനിക്കെതിരെയുള്ള മെമ്മോറാണ്ടം തന്റെ പക്കല്‍ എത്തുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ എത്തിയത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ഞായറാഴ്ചയാണ് എംഎല്‍എ കൊവിഡ് സെന്റര്‍ സന്ദര്‍ശിച്ചത്. ഈ സെന്ററിലെ സൗകര്യങ്ങളില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം. 

രോഗികള്‍ക്ക്  പഴങ്ങള്‍ വിതരണം ചെയ്താണ് എംഎല്‍എ മടങ്ങിയത്. അതേസമയം രോഗികളെ പരിചരിക്കാന്‍ നിര്‍ദ്ദേശിച്ചക്കപ്പെവര്‍ക്ക് മാത്രമേ സെന്ററില്‍ പ്രവേശനമുള്ളൂവെന്നും എംഎല്‍എ നിയന്ത്രണം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് വെസ്റ്റ് ത്രിപുര മജിസ്‌ട്രേറ്റ് സന്ദീപ് മഹാതമേ എന്‍ നേരിട്ട് കേസെടുത്തത്. 

താന്‍ പിപിഇ സ്യൂട്ട് ധരിച്ചിരുന്നുവെന്നും രോഗികളില്‍ നിന്ന് അകലം പാലിച്ചിരുന്നുവെന്നും എല്ലാ സുരക്ഷാ മുന്‍കരുതലുമെടുത്ത താന്‍ ക്വാറന്റീനില്‍ പോകേണ്ടതില്ലെന്നുമാണ് ബര്‍മന്റെ വാദം. ബിജെപി മന്ത്രിസഭയിലെ പ്രശ്‌നങ്ങളെ തുടര്‍ച്ചയായി വിമര്‍ശിച്ചതിന്റെ പേരില്‍ ജൂണിലാണ് ബര്‍മനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്. 

click me!