
ചെന്നൈ: 27 വർഷം മുമ്പ് നടന്ന മോഷണക്കേസിലെ പ്രതിയെ പിടികൂടി മധുര പൊലീസ്. 1997-ൽ 60 രൂപ കവരുകയും തുടർന്ന് ഒളിവിൽ പോകുകയും ചെയ്തയാളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ശിവകാശി സ്വദേശിയായ 55കാരൻ പന്നീർ സെൽവമാണ് അറസ്റ്റിലായത്.
ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ കണ്ടെത്തി പരിഹരിക്കാൻ അസിസ്റ്റൻ്റ് കമ്മിഷണർ ശൂരകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർമാരായ സന്താനപാണ്ഡ്യൻ, പനീർശെൽവൻ എന്നിവരുടെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തെപ്പക്കുളം പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസിലാണ് പന്നീർ സെൽവം ഒളിവിൽ പോയതായി കണ്ടെത്തിയത്. ഇരയിൽ നിന്ന് 60 രൂപ തട്ടിയെടുത്ത് ഒളിവിൽ പോയെന്നായിരുന്നു കേസ്.
പന്നീർ സെൽവം ശിവകാശിയിലുണ്ടെന്ന് അന്വേഷണത്തിനൊടുവിൽ പൊലീസിന് വിവരം ലഭിച്ചു. ഈ സമയം വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം ജീവിതം നയിക്കുകയായിരുന്നു പന്നീർ സെൽവം. പോപ്പുലേഷൻ സർവേയർമാരെ മറയാക്കിയ അന്വേഷണ സംഘം ഇയാളുടെ കുടുംബത്തെ സമീപിച്ചു. തുടർന്ന് ഇയാളുടെ ഐഡൻ്റിറ്റി സ്ഥിരീകരിച്ച ശേഷമാണ് കുറ്റകൃത്യം നടന്ന് 27 വർഷത്തിനിപ്പുറം പൊലീസ് പന്നീർ സെൽവത്തെ അറസ്റ്റ് ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam