
ദില്ലി: ചെറുകിട ഇടത്തരം മേഖലയ്ക്കായി പ്രഖ്യാപിച്ച പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയിലെ സ്ഥാപനങ്ങളുടെ വ്യാഖ്യാനം മാറ്റിയതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. നേരത്തെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമ്പോൾ 20 കോടി നിക്ഷേപവും 100 കോടി വരെ വിറ്റുവരവും ഉുള്ള സ്ഥാപനങ്ങളെ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയുടെ പരിധിയിൽ കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. ചെറുകിട മേഖലയുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ ഇത് 50 കോടി വരെ നിക്ഷേപവും 250 കോടി വരെ വിറ്റിവരവും ആയി ഉയർത്താൻ തീരുമാനിച്ചു. കയറ്റുമതിയിലൂടെയുള്ളത് കിഴിച്ചാവും ആകെ വിറ്റുവരവ് നിർണ്ണയിക്കുക. ചെറുകിട വ്യവസായ മേഖല വീണ്ടും സജീവമായെന്ന് മന്ത്രി നിതിൻ ഗഡ്കരി അവകാശപ്പെട്ടു
നെല്ലുൾപ്പടെ പതിനാലു വിളകളുടെ താങ്ങുവില കേന്ദ്രം ഉയർത്തി. കാർഷിക വായ്പകളുടെ തിരിച്ചടവിനുള്ള സാവകാശം ഓഗസ്റ്റ് 31 വരെ നീട്ടി. ചെറുകിട ഇടത്തരം മേഖലയുടെ പരിധിയിൽ 250 കോടി വരെ വിറ്റുവരവുള്ള കമ്പനികളെ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ലോക്ക്ഡൗൺ പിൻവലിക്കാനുള്ള തീരുമാനം മന്ത്രിസഭ വിലയിരുത്തി.
ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിൻ്റെ തുടർ നടപടിയാണ് രണ്ടാം നരേന്ദ്രമാദി സർക്കാരിൻ്റെ രണ്ടാം വർഷത്തിലെ ആദ്യ മന്ത്രിസഭാ യോഗം ചർച്ച ചെയ്തത്. നെല്ലും പരുത്തിയും ഉൾപ്പടെ 14 ഖാരിഫ് വിളകളുടെ താങ്ങുവില കൂട്ടി. നെല്ലിൻ്റെ താങ്ങുവില ക്വിൻറലിന് 1815ൽ നിന്ന് 1868 രൂപയായാണ് കൂട്ടിയത്. കാർഷിക വായ്പകളുടെ മാർച്ച് മുതലുള്ള തവണ അടയ്ക്കുന്നതിന് മേയ് 31 വരെ സാവകാശം നൽകിയിരുന്നു. ഇത് ഓഗസ്റ്റ് 31 വരെയായി നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു.
കാർഷിക വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷകർക്ക് 2 ശതമാനത്തിൻ്റെ അധിക സബ്സിഡി നല്കാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കാനുള്ള തീരുമാനം മന്ത്രിസഭ വിലയിരുത്തി. ഹോട്ടലുകളും റസ്റ്റോറൻറുകളും തുറക്കാനുള്ള കേന്ദ്ര തീരുമാനം ദില്ലി ഉൾപ്പടെ ചില സംസ്ഥാനങ്ങൾ തള്ളിയതോടെ സാമ്പത്തികസ്ഥിതി പഴയനിലയിലേക്ക് മടങ്ങുന്നത് വൈകും. വാർത്താസമ്മേളനത്തിൻ്റെ പൂർണ്ണ രൂപം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam