കഫ് സിറപ്പ് കുടിച്ച് കുട്ടികൾ മരിച്ചെന്ന ആരോപണം; വ്യക്തത വരാനുണ്ട്, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

By Web TeamFirst Published Oct 6, 2022, 4:27 PM IST
Highlights

ലോകാരോ​ഗ്യസംഘടന ഈ നാല് കഫ് സിറപ്പുകളെക്കുറിച്ച് ഡിസിജിഐക്ക് സെപ്തംബർ 29ന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പറയുന്നു.  ഡിസിജിഐ ഉടൻ തന്നെ ഹരിയാന അധികൃതരുമായി ഈ വിഷയം ചർച്ച ചെയ്തെന്നും വിശദമായ അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ചെന്നുമാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്. 

ദില്ലി: ഗാംബിയയില്‍ 5 വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിനു പിന്നിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പാണെന്ന   ലോകാരോഗ്യ സംഘടനയുടെ ആരോപണത്തിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഹരിയാന ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെയാണ് അന്വേഷണം. ലോകാരോ​ഗ്യസംഘടന ഈ നാല് കഫ് സിറപ്പുകളെക്കുറിച്ച് ഡിസിജിഐക്ക് സെപ്തംബർ 29ന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പറയുന്നു.  ഡിസിജിഐ ഉടൻ തന്നെ ഹരിയാന അധികൃതരുമായി ഈ വിഷയം ചർച്ച ചെയ്തെന്നും വിശദമായ അന്വേഷണത്തിനുള്ള നടപടികൾ ആരംഭിച്ചെന്നുമാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്. 

ഹരിയാനയിലെ സോനേപഥിലുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്റെ നാല് കഫ്സിറപ്പുകൾക്കെതിരെയാണ് അന്വേഷണം. ഇവിടെനിന്ന് മരുന്നുകൾ പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള രാജ്യമായ ​ഗാംബിയയിലേക്ക് മാത്രമേ കയറ്റിവിട്ടിട്ടുള്ളു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നാണ് വിവരം. ആരോപണങ്ങളോട് മരുന്ന് കമ്പനി ഇനിയും പ്രതികരിച്ചിട്ടില്ല. കുട്ടികളുടെ മരണത്തിൽ മരുന്നുകമ്പനിക്കെതിരെ ആരോപണം ഉയർന്നത് വൻ വിവാദമായതോടെ കമ്പനിയുടെ ദില്ലിയിലെ കോർപറേറ്റ് ഓഫീസ് പൂട്ടി. വിവാദവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെ മാധ്യമപ്രവർത്തകർ സ്ഥലത്ത് അന്വേഷിച്ചെത്തിയതിന് പിന്നാലെയാണ് ഓഫീസ് പൂട്ടി ജീവനക്കാർ മുങ്ങിയത്.

​​ഗാംബിയയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലും മരുന്ന് എത്തിച്ചിട്ടുണ്ടെങ്കിൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. കഫ് സിറപ്പിൽ അപകടകരമായ  ഡയറ്റ്തലിൻ ഗ്ലൈകോൾ , എഥിലിൻ  ഗ്ലൈകോൾ എന്നിവ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഇക്കാര്യത്തിൽ ലോകാരോ​ഗ്യസംഘടന ഇനിയും വിവരങ്ങൾ പങ്കുവെക്കാനുണ്ടെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ഈ മരണങ്ങൾ എപ്പോഴാണ് സംഭവിച്ചതെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കിയിട്ടില്ല. മരുന്നുകൾ പരിശോധനയ്ക്ക് വിധേയമാക്കാതെയാണോ ​ഗാംബിയയിൽ വിതരണം ചെയ്തത് എന്ന ചോദ്യവും ഉയരുന്നുണ്ട്. നാല് മരുന്നുകളാണ് അപകടകാരികളായതെന്നാണ് കണ്ടെത്തല്‍. പീഡിയാട്രിക് വിഭാഗത്തില്‍ ഉപയോഗിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ മരുന്നുകളില്‍ അപകടകരമായി അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.  

Read Also: ഗാംബിയയിലെ കുട്ടികളുടെ മരണം; മരുന്നുകമ്പനിയുടെ ദില്ലിയിലെ ഓഫീസ് പൂട്ടി, ജീവനക്കാർ മുങ്ങി

click me!