ഇപ്പോഴത്തെ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി രീതികൾ മാറ്റുന്ന വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു.
ദില്ലി: രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റം വരുന്നു. ഇപ്പോഴത്തെ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി രീതികൾ മാറ്റുന്ന കരട് വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതനുസരിച്ച് നാല് ഘട്ടങ്ങളിലായി പന്ത്രണ്ട് ഗ്രേഡുകൾ പൂർത്തിയാക്കുന്ന പതിനെട്ടു വർഷ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് നിലവിൽ വരും. ഇഷ്ടമുള്ള വിഷയങ്ങൾ മാത്രം തെരഞ്ഞെടുത്തു പഠിക്കാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ഉണ്ടാകുമെന്നാണ് അവകാശവാദം. മാനവ വിഭവശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയമായി മാറും. ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട് നാലിന് ദില്ലിയിൽ നടക്കും.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പൊളിച്ചെഴുത്താണ് വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം അവകാശമാക്കും. ഒപ്പം കരിക്കുലത്തിന് പുറത്ത് കലാകായിക മേഖലകളിലടക്കം പാഠ്യേതര പ്രവര്‍ത്തനങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകുന്ന വിധം വിഭ്യാഭ്യാസ രീതി മാറ്റാനാണ് കരട് നയത്തിൽ ശുപാർശ ഉണ്ടായിരുന്നത്.
പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷാ സമ്പ്രദായങ്ങലിലും മാറ്റം വരും. 10+2 എന്ന നിലവിലെ രീതി മാറി 5+3+3+4 എന്ന ഘടനയിലേക്ക് വിദ്യാഭ്യാസ രീതി പരിഷ്കരിക്കാനാണ് തീരുമാനം. അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയിൽ തന്നെ നടത്താനും ഒന്ന് മുതൽ മൂന്ന് വരെയുള്ള ക്ലാസുകളിൽ ഭാഷയും കണക്കും മാത്രം പഠിപ്പിക്കാനും പുതിയ നയത്തിൽ ശുപാർശയുണ്ട്.