ആനുകൂല്യങ്ങൾ ഭൂവുടമകൾക്ക്, സഹായം യഥാര്‍ത്ഥ കര്‍ഷകരിലേക്ക് എത്തുന്നില്ല; പദ്ധതികൾ പാഴാകുന്നത് ഇങ്ങനെയോ?

By Web TeamFirst Published May 16, 2020, 9:29 AM IST
Highlights

കര്‍ഷകര്‍ക്ക് ഏപ്രിൽ മാസത്തിൽ വിതരണം ചെയ്ത 2000 രൂപ കിട്ടിയത് ഭൂവുടമക്കാണ്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം കിട്ടാൻ പോകുന്നതും ഭൂവുടമക്ക് തന്നെയാണെന്നും കർഷകർ പറയുന്നു. 

ദില്ലി: കേന്ദ്രം കർഷകർക്ക് പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങൾ യഥാര്‍ത്ഥ കര്‍ഷകരിലേക്ക് എത്തുന്നില്ലെന്ന് പരാതി. കര്‍ഷകര്‍ക്കുള്ള സാന്പത്തിക സഹായവും വായ്പയുമൊന്നും പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിയിറക്കുന്നവർക്ക് കിട്ടുന്നില്ല. രേഖകളിൽ ഭൂവുടമയാണ് കര്‍ഷകരെന്നതിനാൽ കര്‍ഷകരായിട്ടും ഇവരിൽ പലരും കര്‍ഷക തൊഴിലാളികളായാണ് പരിഗണിക്കപ്പെടുന്നത്. പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്നവര്‍ക്ക് ആനുകൂല്യവുമില്ല. 

ദില്ലി-ഹരിയാന അതിര്‍ത്തിയിലെ കര്‍ഷകരിൽ സ്വന്തമായി ഭൂമിയുള്ളവർ കുറവാണ്. ഏക്കറിന് 50,000 രൂപവെച്ച് രണ്ടര ഏക്കര്‍ ഭൂമി പാട്ടത്തിന് എടുത്താണ് പലരും കൃഷിയിറക്കുന്നത്. കൃഷി ഇറക്കിയാലും നശിച്ചാലും പാട്ടത്തുക ഭൂവുടമക്ക് നൽകണം. കര്‍ഷകര്‍ക്ക് ഏപ്രിൽ മാസത്തിൽ വിതരണം ചെയ്ത 2000 രൂപ കിട്ടിയത് ഭൂവുടമക്കാണ്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം കിട്ടാൻ പോകുന്നതും ഭൂവുടമക്ക് തന്നെയാണെന്നും കർഷകർ പറയുന്നു. 

യഥാര്‍ത്ഥ കര്‍ഷകരായ ഇവര്‍ സര്‍ക്കാര്‍ രേഖയിൽ കര്‍ഷക തൊഴിലാളികളാണ്. ഭൂവുടമ കര്‍ഷകനും. കര്‍ഷക തൊഴിലാളികൾക്ക് കിട്ടുക ജൻധൻ അക്കൗണ്ട് വഴിയുള്ള ആനുകൂല്യം മാത്രം. ഹരിയാനയിലും ഉത്തര്‍പ്രദേശിലെയും പശ്ചിമബംഗാളിലും ബീഹാറിലുമൊക്കെയുള്ള ചെറുകിട നാമമാത്ര കര്‍ഷകരെ പരിശോധിച്ചാൽ അവരിൽ വലിയൊരു ശതമാനം പാട്ടഭൂമിയിൽ കൃഷി ചെയ്യുന്നവരാണെന്ന് കണക്കുകൾ പറയുന്നു. 

click me!