
ദില്ലി: കാർഷിക നിയമങ്ങളിൽ കർഷകവിരുദ്ധമായി ഒന്നുമില്ലെന്ന് ആവർത്തിച്ച് കേന്ദ്രം. കർഷരെ ഇളക്കിവിടാനുള്ള ഗൂഢാലോചനയുടെ ഫലമാണ് സമരമെന്ന് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ രാജ്യസഭയിൽ ആരോപിച്ചു. കർഷക വിരുദ്ധമായി ഒരു കാര്യമെങ്കിലും നിയമത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാൽ ഭേദഗതിക്ക് തയ്യാറാണ്. ഭൂമി നഷ്ടപ്പെടും എന്ന കള്ളപ്രചാരണമാണ് പഞ്ചാബിലെ കർഷകരെ സമരത്തിലേക്ക് നയിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.
മന്ത്രിയുടെ പ്രസംഗത്തിനെതിരെ വലിയ ബഹളം രാജ്യസഭയിൽ ഉയർന്നു. തിങ്കളാഴ്ച പ്രധാനമന്ത്രി ചർച്ചയ്ക്ക് മറുപടി നല്‍കും. ലോക്സഭയിൽ അതേസമയം പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. രാജ്യസഭയിൽ ചർച്ച സമ്മതിച്ച ശേഷം ലോക്സഭയിൽ ബഹളം എന്തിനെന്ന് ആശയക്കുഴപ്പം പ്രതിപക്ഷത്ത് പ്രകടമാണ്. എന്നാൽ കാർഷികവിഷയങ്ങളിൽ പ്രത്യേക ചർച്ച എന്ന നിലപാടിൽ ഉറച്ചു നില്‍ക്കാനാണ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം
പ്രധാനമന്ത്രിയുടെ നിലപാട് തിങ്കളാഴ്ച രാജ്യസഭയിൽ വ്യക്തമാക്കാനിരിക്കെ ഒത്തുതീർപ്പിനായി പഞ്ചാബ് സർക്കാരും നീക്കം തുടങ്ങി. പഞ്ചാബിലെ മുതിർന്ന ഉദ്യോഗസ്ഥര്‍ ദില്ലിയിൽ തങ്ങി സർക്കാരുമായും സമരം ചെയ്യുന്ന സംഘടനകളുമായും ചർച്ച നടത്തുന്നുണ്ട്. ഒന്നര വർഷത്തിന് പകരം മൂന്നു വർഷത്തേക്ക് നിയമം നടപ്പാക്കാതിരിക്കാം എന്ന ഉറപ്പ് കേന്ദ്രം നല്‍കണം എന്ന നിർദ്ദേശമാണ് പഞ്ചാബ് മുന്നോട്ടു വയ്ക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam