ദീപാവലി തലേന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ദില്ലി: ദീപാവലി സമ്മാനമായി മോദി സർക്കാരിന്‍റെ തീരുവ ഇളവ് (Petrol Diesel Excise Cut) പ്രഖ്യാപനം. പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസസ് തീരുവ കേന്ദ്രസർക്കാർ (central government ) കുറച്ചു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. ഇന്ധന വിലയ്ക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാര്‍ തീരുമാനം. ഇന്ധനത്തിന്‍റെ വാറ്റ് കുറയ്ക്കാൻ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് കേന്ദ്ര സർക്കാര്‍ ആവശ്യപ്പെട്ടു. ഇന്ന് അർധരാത്രി മുതല്‍ ഇളവ് നിലവില്‍ വരും. തീരുമാനം കര്‍ഷകർക്ക് വലിയ ഗുണകരമാകുമെന്നും ആകെ സമ്പദ് രംഗത്തിന് തന്നെ ഉണര്‍വാകുമെന്നും കേന്ദ്രസർക്കാര്‍ വ്യക്തമാക്കി.
നിലവില്‍ പെട്രോളിന് ലിറ്ററിന് 32 രൂപയും ഡീസലിന് 31 രൂപയുമാണ് എക്സൈസ് തീരുവയായി കേന്ദ്രസർക്കാർ ഈടാക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാൻ സംസ്ഥാന സർക്കാരുകളും ഇന്ധനങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന വാറ്റ് കുറക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇന്ധന വിലയ്ക്ക് എതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധവും നിലവിലെ കര്‍ഷക പ്രക്ഷോഭവുമെല്ലാം കണക്കിലെടുത്താണ് വില കുറയ്ക്കാൻ സർക്കാര്‍ നിര്‍ബന്ധിതമായത്.
ലോക്സഭ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പ്രകടനം മോശമായതും തീരുമാനത്തിന് വഴിവെച്ചു. ഉത്തര്‍പ്രദേശ് അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ധനവില പ്രതിപക്ഷം വലിയ പ്രചാരണ വിഷയമായി ഉയര്‍ത്താനിരിക്കെ കൂടിയാണ് തീരുവ കുറക്കാനുള്ള തീരുമാനം കേന്ദ്രമെടുത്തത്. കഴിഞ്ഞ മാർച്ചിലെ ലോക്ഡൗണിന് ശേഷം പെട്രോളിന് 14 ഉം ഡീസലിന് 12 ഉം രൂപയുമാണ് കേന്ദ്രസർക്കാര്‍ എക്സൈസ് തീരുവ ഇനത്തില്‍ കൂട്ടിയത്. അത്രയും ഇളവ് വരുത്താൻ ഇനിയും സർക്കാർ തയ്യാറായിട്ടില്ല. മോദി സർക്കാരിന്‍റേത് തട്ടിപ്പ് മാത്രമാണെന്ന് യുപിഎ സർക്കാരിന്‍റെ കാലത്തെ എക്സൈസ് തീരുവയും ഇപ്പോഴത്തെ തീരുവയും പങ്കുവെച്ച് കോണ്‍ഗ്രസ് പറഞ്ഞു.
കേരളത്തില്‍ ഏഴ് ദിവസം തുടർച്ചയായി ഇന്ധന വില വർധിച്ചു. ഇന്നത്തെ പെട്രോൾ, ഡീസൽ വില ഇന്നലത്തേതിന് സമാനമാണ്. കേരളത്തിൽ 110 രൂപയ്ക്ക് മുകളിലാണ് എല്ലാ ജില്ലകളിലും പെട്രോൾ വില. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇന്ന് തിരുവനന്തപുരത്താണ്, 112 രൂപ 41 പൈസ. സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില വർധിക്കാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെ പെട്രോൾ വില 31 ശതമാനവും ഡീസൽ വില 33 ശതമാനവുമാണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോൾ വില 26.06 രൂപയും ഡീസൽ വില 25.91 രൂപയും വർധിച്ചു.ഇതേ കാലത്ത് ക്രൂഡ് ഓയിൽ വില ഇരട്ടിയായി. ഒക്ടോബറിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ബാരലിന് ശരാശരി 40.66 ഡോളറിലേക്ക് താഴ്ന്ന ക്രൂഡ് വില, കഴിഞ്ഞമാസം 86 ഡോളറിലെത്തി. ജനുവരിയിൽ 54.79 ഡോളറായിരുന്നു ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ശരാശരി വില. ഇന്ധന ഉൽപ്പാദകരിലെ ആഗോള ഭീമനായ സൗദി അരാംകോ 158 ശതമാനം ലാഭവർധന നേടി.