
ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത് നൽകി. യുദ്ധത്തിനു മുൻപുള്ള സ്ഥിതി പുനസ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു.
ഇക്കഴിഞ്ഞ 9ന് കേന്ദ്ര സർക്കാരിന്‍റെ മുൻനിര പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണവും വെട്ടിക്കുറച്ചിരുന്നു. ഒരു വർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തിയതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രവീൺ മാൽ ഖനൂജ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
പാവപ്പെട്ട കുടുംബങ്ങളിലെ സാധാരണക്കാരുടെ ശരാശരി വാർഷിക ഉപയോഗം കണക്കിലെടുത്താണ് ഈ പുതിയ പരിഷ്കരണമെന്നായിരുന്നു സർക്കാരിന്‍റെ വിശദീകരണം. 2016 മേയിൽ ആരംഭിച്ച പദ്ധതി പ്രകാരം തുടക്കത്തിൽ പ്രതിവർഷം 12 സിലിണ്ടറുകൾക്കാണ് സബ്‌സിഡി നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഇത് ഒൻപതാക്കി കുറയ്ക്കുകയും, ഇപ്പോൾ വീണ്ടും നാലായി ചുരുക്കുകയുമാണ് ചെയ്തിരിക്കുന്നത്.
അതേ സമയം, ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി (LPG) സിലിണ്ടറുകളുടെ വില 29 രൂപ വർദ്ധിപ്പിച്ചിട്ടും, ഓരോ സിലിണ്ടറിലും എണ്ണക്കമ്പനികൾക്ക് 700 രൂപയോളം നഷ്ടം വരുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ വില കുതിച്ചുയർന്നിട്ടും ആഭ്യന്തര വിപണിയിൽ വലിയ വിലക്കയറ്റം ഉണ്ടാകാതെ സർക്കാർ നിയന്ത്രിച്ചു നിർത്തിയിരിക്കുകയാണെന്നും പ്രസ്താവനയിലൂടെ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam