
അഹമ്മദാബാദ്: ഗുജറാത്തിൽ ആറ് ജില്ലകളിലായി ചാന്ദിപുര വൈറസ് ബാധിതരുടെ എണ്ണം ഏഴായി ഉയർന്നു. രോഗലക്ഷണങ്ങളുള്ള 20 പേരാണ് മരിച്ചിട്ടുള്ളത്. 58 പേരാണ് രോഗലക്ഷണങ്ങളോടെയുള്ളത്. സബർകാന്ത, ആരവല്ലി, പഞ്ചമഹൽ, മോർബി, വഡോദര, മെഹസന എന്നിവിടങ്ങളിലാണ് വൈറസ് ബാധിതരുളളത്. സബർകാന്ത ജില്ലയിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്. എട്ട് രോഗികളെന്ന് സംശയിക്കുന്നവരും ഒരു മരണവുമാണ് സബർകാന്തയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ അടക്കമുള്ളവർ വെള്ളിയാഴ്ച ഇവിടെയെത്തി സ്ഥിതിഗതികൾ പരിശോധിച്ചിരുന്നു.
പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഇതിനോടകം സംസ്ഥാനത്ത് 87000 പേരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ള്. 4340 വീടുകളിൽ ശുചീകരണവും വൈറസ് പ്രതിരോധ പ്രവർത്തനങ്ങളും ചെയ്തതായാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്.
കൊതുക്, ചെള്ള്, മണൽ ഈച്ചകൾ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ് പടരുന്നത്. വൈറൽ പനിക്ക് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്ന വൈറസ് ബാധ തലച്ചോറിനെയാണ് ബാധിക്കുക. അതീവ അപകടകാരിയാണ് ഈ വൈറസ്. തലച്ചോറിൽ നീർക്കെട്ടുണ്ടാവുകയും അതികഠിനമായ തലവേദനയും കഴുത്തിന് ബലം വയ്ക്കുകയും പ്രകാശം തിരിച്ചറിയാനുള്ള സാധ്യതയും മാനസിക ബുദ്ധിമുട്ടുകളും ഈ വൈറസ് ബാധമൂലം സംഭവിക്കാറുണ്ട്. പ്രതിരോധ സംവിധാനം അണുബാധ മൂലം തലച്ചോറിനെ ആക്രമിക്കുന്നത് മരണം വരെ സംഭവിക്കാൻ സാധ്യതയുള്ളതാണ് വൈറസ് ബാധ.
കൊതുക്, ചെള്ള്, ഈച്ച എന്നിവ കടിയേൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് രോഗബാധ തടയാനുള്ള പ്രതിരോധ സംവിധാനങ്ങളിൽ പ്രധാനം. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും വലയ്ക്കുള്ളിൽ ഉറങ്ങുന്നതും ഇത്തരത്തിൽ സഹായകരമാണ്. മലിന ജലം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും വൈറസ് ബാധ നിയന്ത്രിക്കുന്നതിൽ നിർണായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam