
റായ്പൂർ: സെൽഫിയെടുക്കുന്നതിനിടെ 96000 രൂപ വിലയുള്ള മൊബൈൽ ഫോൺ വെള്ളത്തിൽ പോയത് തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. ഛത്തീസ്ഗഢിലാണ് സംഭവം. മൂന്ന് ദിവസമെടുത്ത് 15അടി താഴ്ചയുള്ള വെള്ളമാണ്30 എച്ച് പി കൂറ്റൻ പമ്പ് ഉപയോഗിച്ച് ഇയാൾ വറ്റിച്ചത്. ഏകദേശം 1500 ഏക്കർ ജലസേചനത്തിനുപയോഗിക്കാവുന്ന 21ലക്ഷം ലിറ്റർ വെള്ളം ഇയാൾ പാഴാക്കി. ഭക്ഷ്യവകുപ്പിലെ ഓഫിസറായ രാജേഷ് വിശ്വാസ് എന്നയാളാണ് ഫോൺ വീണ്ടെടുക്കുന്നതിനായി ഇങ്ങനെ ചെയ്തത്.
സംഭവം പുറത്തറിഞ്ഞതോടെ ഇയാളെ സസ്പെൻഡ് ചെയ്യുകയും കൂട്ടുനിന്ന മറ്റൊരു ഉദ്യോഗസ്ഥന്റെ ശമ്പളം പിടിച്ചുവെക്കുകയും ചെയ്തു. വെള്ളം ഉപയോഗയോഗ്യമല്ലെന്ന് മേലുദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് വറ്റിച്ചതെന്നാണ് ഇയാളുടെ വിശദീകരണം. സെൽഫിയെടുക്കുന്നതിനിടെയാണ് ഫോൺ വെള്ളത്തിൽ പോയത്. മൂന്ന് ദിവസത്തെ പരിശ്രമത്തിന് ശേഷം ഫോൺ കിട്ടിയെങ്കിലും ഉപയോഗിക്കാനാകാത്ത തരത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു.
കുടുംബത്തോടൊപ്പം ഖേർക്കട്ട പറൽകോട്ട് റിസർവോയർ കാണാനെത്തിയതായിരുന്നു രാജേഷ് ബിശ്വാസ്. സെൽഫിയെടുക്കുന്നതിനിടെ വിലപിടിപ്പുള്ള സാംസങ് എസ് 23 ഫോൺ വെള്ളത്തിൽ വീണു. 15 അടി താഴ്ചയുള്ള റിസർവോയറിൽ നാലടിയായിരുന്നു വെള്ളമുണ്ടായിരുന്നത്. ഇറിഗേഷൻ വകുപ്പിനെ സമീപിച്ച് ഇയാൾ വെള്ളം വറ്റിക്കുന്നതിന് അനുമതി വാങ്ങി. തുടർന്ന് കൂറ്റൻ പമ്പ് എത്തിച്ച് മൂന്ന് ദിവസമെടുത്ത് വെള്ളം വറ്റിച്ച ശേഷം തിരഞ്ഞു. സംഭവം വൻ വിവാദമായതോടെയാണ് നടപടിയെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam