ബെംഗളൂരുവിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല; പ്രതിഷേധം കിലോയ്ക്ക് അഞ്ച് രൂപ നിരക്കിൽ മാലിന്യ സംസ്‌കരണ ഫീസ് ഈടാക്കുന്നതിനെതിരെ

Published : Sep 03, 2026, 08:57 AM IST
chicken shop

Synopsis

ബെംഗളൂരുവിൽ മാലിന്യ സംസ്കരണത്തിന് കിലോയ്ക്ക് അഞ്ച് രൂപ ഫീസ് ഈടാക്കാനുള്ള കോർപ്പറേഷൻ തീരുമാനത്തിൽ പ്രതിഷേധിച്ച് കോഴിക്കടകൾ ഇന്നും നാളെയും അടച്ചിടും. കർണാടക പൗൾട്രി ട്രേഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ നഗരത്തിലെ ആറായിരത്തിലധികം കടകൾ പങ്കെടുക്കും.

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല. ചിക്കൻ കടകളിൽ നിന്ന് കിലോയ്ക്ക് അഞ്ച് രൂപ നിരക്കിൽ മാലിന്യ സംസ്‌കരണ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കടകൾ അടച്ചിടുന്നത്. നഗരത്തിലെ മാലിന്യ സംസ്കരണത്തിന്‍റെ ചുമതലയുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് ലിമിറ്റഡിനെതിരെയും കോർപ്പറേഷനെതിരെയും ആണ് കർണാടക പൗൾട്രി ട്രേഡേഴ്സ് അസോസിയേഷന്‍റെ സമര പ്രഖ്യാപനം.

ബെംഗളൂരു നഗരത്തിൽ ആകെ പ്രവർത്തിക്കുന്നത് ആറായിരത്തിലേറെ ചിക്കൻ ഷോപ്പുകളാണ്. ഇവയിലെല്ലാമായി പ്രതിദിനം വിൽക്കപ്പെടുന്നത് 7 ലക്ഷത്തിലധികം കിലോ ചിക്കൻ. ഓരോ ദിവസവും പുറന്തള്ളപ്പെടുന്നത് രണ്ട് മുതൽ മൂന്ന് ലക്ഷം കിലോ വരെ മാലിന്യം. ഏതൊരു നഗരത്തെയും സംബന്ധിച്ച് വലിയ കണക്കുകളാണ് ഇതെല്ലാമെങ്കിൽ ബെംഗളൂരുവിൽ ഈ കണക്കുകൾ രണ്ട് ചേരികളിലാക്കി മാറ്റിയിരിക്കുകയാണ് കർണാടക പൗൾട്രി ട്രേഡേഴ്സ് അസോസിയേഷനെയും ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് എന്ന ബിഎസ്ഡബ്ല്യുഎംഎല്ലിനെയും.

നിലവിൽ കോഴിക്കടകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന ബിഎസ്‍ഡബ്ല്യുഎംഎൽ, ഇത് തുടരാൻ പണം ആവശ്യപ്പെട്ടതാണ് കർണാടക പൗൾട്രി ട്രേഡേഴ്സ് അസോസിയേഷനെ ചൊടിപ്പിച്ചിരിക്കുന്നത്. മാലിന്യത്തിന് ഒരു കിലോയ്ക്ക് 5 രൂപ നൽകണമെന്നാണ് നിർദേശം. കണക്കുകൾ നോക്കിയാൽ, 30 കിലോ കോഴി വേസ്റ്റ് സൃഷ്ടിക്കപ്പെടുന്ന ഒരു കടയുടെ ഉടമ ബിഎസ്‍ഡബ്ല്യുഎംഎല്ലിന് ദിവസം 150 രൂപ കൈമാറണം. മാസം 4500 രൂപ. നഗരത്തിൽ ആകെയുള്ളത് 6000 കടകൾ ആണെന്ന് വച്ചാൽ തന്നെ പ്രതിദിനം കോർപ്പറേഷന്റെ വരുമാനം 9 ലക്ഷം രൂപ. മാസം 27 ലക്ഷം. ഇത് അനുവദിക്കാനാകില്ലെന്നാണ് കോഴിക്കർഷകരുടെ നിലപാട്.

കോഴി മാലിന്യത്തിന് വാണിജ്യ മൂല്യമുണ്ടെന്നും അത് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കർണാടക പൗൾട്രി ട്രേഡേഴ്സ് അസോസിയേഷൻ പണപ്പിരിവിനെ എതിർക്കുന്നത്. അതുകൊണ്ടുതന്നെ ഫീസ് നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വ്യാപാരികൾ. രണ്ട് ദിവസത്തെ കടയടപ്പിലൂടെ പ്രതിഷേധം ശക്തമായി അറിയിക്കാൻ വ്യാപാരികൾ തുനിയുമ്പോൾ, കോഴിയിറച്ചി വിൽപ്പനയിലൂടെ കോടികളുടെ വ്യാപാരം നടക്കുന്ന നഗരത്തിൽ ഇന്നും നാളെയും ചിക്കൻ 65ഉം കബാബുംചിക്കൻ ബിരിയാണിയും കിട്ടാൻ പാടുപെടേണ്ടി വരുമെന്ന് ഉറപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആരോപണത്തിന് പിന്നില്‍ തെളിവില്ല, രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹർജി തള്ളി അലഹബാദ് ഹൈക്കോടതി
അയോധ്യയിൽ വൻ അഴിച്ചുപണി; സംഭാവന എണ്ണാൻ പുതിയ സംവിധാനം, തീരുമാനവുമായി ക്ഷേത്ര ട്രസ്റ്റ്