
ദില്ലി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ശ്രീനഗറില്‍ നടക്കുന്ന യോഗത്തെ ചൊല്ലി കൊമ്പുകോര്‍ത്ത് ഇന്ത്യയും ചൈനയും. തര്‍ക്കമേഖലയില്‍ യോഗം നടത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ചൈന വ്യക്തമാക്കി. പിന്നാലെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. ശ്രീനഗര്‍ ഇന്ത്യയുടെ ഭാഗമാണെന്നും, എവിടെയും യോഗം നടത്താനുള്ള അധികാരമുണ്ടെന്നും ഇന്ത്യ തിരിച്ചടിച്ചു.
തിങ്കളാഴ്ച മുതല്‍ ബുധനാഴ്ചവരെയാണ് വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട ജി 20 യോഗം ശ്രീനഗറില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. യോഗത്തിന് മുന്നോടിയായി കനത്ത സുരക്ഷ ശ്രീനഗറില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കശ്മീര്‍ പുനസംഘടനക്ക് പിന്നാലെ ഇതാദ്യമായാണ് ഇത്രയും പ്രാധാന്യമുള്ള യോഗം ശ്രീനഗറില്‍ സംഘടിപ്പിക്കുന്നത്. ജി 20 രാജ്യങ്ങളില്‍ നിന്നായി 60 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. തുര്‍ക്കിയും, സൗദി അറേബ്യയും ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
അതേസമയം, ജി ഏഴ് ഉച്ചക്കോടിയുടെ വേദിയിൽ നരേന്ദ്ര മോദിയും ജോ ബൈഡനും പരസ്പരം ആലിംഗനം ചെയ്തു. ജപ്പാനിലെ ഹിരോഷിമയിൽ ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വേദിയിൽ ഇരുവരും പരസ്പരം കണ്ടത്. ഭക്ഷ്യ, രാസവള, ഊര്‍ജ്ജ സുരക്ഷയുള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികളെക്കുറിച്ച് പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ സംസാരിക്കും.
കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെട്ടതാണ് ജി7. അതിഥി രാജ്യമായാണ് ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. യുക്രൈന്‍ പ്രസിഡന്‍റ് വ്ളോഡിമിർ സെലന്‍സ്കിയുമായി ഇന്ന് മോദി കൂടിക്കാഴ്ച നടത്തുണ്ട്. രാവിലെ വിയ്റ്റനാം പ്രധാനമന്ത്രിയുമായി മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam