
ബസ്തർ: ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. നാരായൺപൂർ, ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലുള്ള അബുജ്മർ പട്ടണത്തോട് ചേർന്ന വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വലിയ രീതിയിലുള്ള ഏറ്റുമുട്ടൽ നടന്നതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
പുലർച്ചെ മൂന്ന് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. നിലവിൽ വെടിവെയ്പ്പ് തുടരുകയാണെന്ന് ബസ്തർ പൊലീസ് അറിയിച്ചു. മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച ബിജാപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു മാവോയിസ്റ്റിനെ വധിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ ഉണ്ടായ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബസ്തറും ബീജാപ്പൂരും ഉൾപ്പെടെയുള്ള വനമേഖലകൾ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റുകളുടെ പ്രവർത്തനം. ഈ മേഖലകൾ ഹോട്ട്‌സ്‌പോട്ടുകളായി കണക്കിലെടുത്താണ് സുരക്ഷാ സേനകളുടെ പ്രവർത്തനം. ശക്തമായ തിരച്ചിലും മാവോയിസ്റ്റ് വിരുദ്ധ കാമ്പെയ്‌നുകളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുന്നതിനാൽ അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam