
ദില്ലി: പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ഉറപ്പില്ലാതെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി താൻ ഇറങ്ങി പുറപ്പെട്ടതെന്ന് രാഹുൽ ഗാന്ധി. കോളേജ് കാലത്ത് കാലിന് പറ്റിയ പരിക്ക് ജോഡോ യാത്ര തുടങ്ങിയപ്പോൾ പ്രശ്നമായി. യാത്രയിൽ വലിയ സുരക്ഷാ പ്രശ്നങ്ങളുണ്ടായേക്കും എന്ന മുന്നറിയിപ്പും പലരിൽ നിന്നുമുണ്ടായി. പ്രതികൂല കാലാവസ്ഥയടക്കം പല പ്രശ്നങ്ങളും നേരിടേണ്ടി വന്നെങ്കിലും പ്രവർത്തകരുടേയും ജനങ്ങളുടേയും സ്നേഹവും പിന്തുണയുമായി ഭാരത് ജോഡോ യാത്ര പൂർത്തീകരിക്കാൻ തുണയായതെന്നും രാഹുൽ പറഞ്ഞു. ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ശ്രീനഗറിലെ സെൻട്രൽ സ്റ്റേഡിയത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെയാണ് ജോഡോയാത്രയുടെ സമാപന ചടങ്ങ് പുരോഗമിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ -
ഇന്ത്യ മുഴുവൻ സഞ്ചരിച്ച് പദയാത്ര നടത്തുക എന്നത് ഒരു പ്രശ്നമായി ഒരിക്കലും തോന്നിയിരുന്നില്ല. കോളേജ് കാലത്ത് കാലിന് പറ്റിയ പരിക്ക് യാത്രയുടെ ആദ്യഘട്ടത്തിൽ പ്രശ്നം സൃഷ്ടിച്ചിരുന്നു. അതോടെ എൻ്റെ മനസ്സിലെ അഹങ്കാരം ഇല്ലാതെയായി. ഈ യാത്ര പൂർത്തിയാക്കാൻ പറ്റില്ലെന്നാണ് കരുതിയത്. എന്നാൽ അനേകായിരം പേർ ഒപ്പം ചേർന്നത് വലിയ ഉത്തേജനമായി മാറി. യാത്രക്കിടെ ഒരുപാട് പേരെ കണ്ടുമുട്ടി. എത്രയോ സ്ത്രീകൾ കരഞ്ഞു കൊണ്ട് തങ്ങൾ നേരിട്ട പീഡനാനുഭവങ്ങൾ പങ്കുവച്ചു. അങ്ങനെ നിരവധി അനുഭവങ്ങളുള്ള മനുഷ്യരും സംഭവങ്ങളും ഈ രാജ്യത്തുണ്ട്. യാത്രയിൽ സുരക്ഷ പ്രശ്നം ഉണ്ടാകുമെന്ന് പല സുരക്ഷാ ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. എന്നാൽ മഹാത്മാഗാന്ധിയും തൻ്റെ കുടുംബവുമെല്ലാം പഠിപ്പിച്ചു തന്നത് എന്നും പോരാടാനാണ്. രാജ്യത്തിൻ്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്. ഒരാൾക്കും തണുക്കുകയോ വിയർക്കുകയോ നനയുകയോ ഇല്ല.
ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താൻ ആകില്ല. കാരണം അവർക്ക് ഭയമാണ്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം പോലൊരു സാഹചര്യമോ ആ വേദനയോ നരേന്ദ്രമോദിക്കോ അമിത് ഷാക്കോ അജിത് ഡോവലിനോ മനസ്സിലാകില്ല. എന്നാൽ കശ്മീരിലെ ജനങ്ങൾക്കും സൈനികർക്കും അത് മനസ്സിലാകും. പുൽവാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസ്സിലാകും. എൻ്റെ ഈ യാത്രയുടെ ലക്ഷ്യം എന്താണെന്ന് പലരും ചോദിച്ചു? ഒരൊറ്റ ലക്ഷ്യമേയുള്ളൂ വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കുക..... സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങൾ ആക്രമിക്കപ്പെടുകയാണ്. ഈ ആശയങ്ങൾ രക്ഷിക്കാനാണ് പോരാടുന്നത്. താൻ പോരാടുന്നത് കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടിയല്ല രാജ്യത്തിനായാണ് ഇന്ത്യ സ്നേഹത്തിൻറെ രാജ്യമാണ്. ഇന്ത്യയിലെ മതങ്ങളും ആത്മീയാചര്യൻമാരും പറയുന്നത് സ്നേഹത്തിന്റെ സന്ദേശമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam