
റാഞ്ചി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ഉത്തരാഖണ്ഡിലെ ചമോലിയിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി പേരെ കാണാതായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തരാലിയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ വീട് ഉൾപ്പെടെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായാണ് വിവരം.
ജില്ലാ കളക്ടറും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, അതിശക്തമായ മഴ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്. ഇന്ന് ഉച്ചവരെ ഈ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ചമോലിയിൽ ദുരന്തമുണ്ടായത്.
മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. ഉത്തരകാശിയിലെ ദബ്രാനി പ്രദേശത്തെ ഗംഗോത്രി ഹൈവേയിൽ മണ്ണിടിഞ്ഞുവീണ് ബുധനാഴ്ച രണ്ട് പേർ മരിച്ചിരുന്നു. അതിനിടെ ഹർസിലിൽ പുതുതായി രൂപംകൊണ്ട തടാകം വറ്റിക്കാൻ എൻഡിആർഎഫും എസ്ഡിആർഎഫും അടക്കം ശ്രമം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam