
ചെന്നൈ: ത്രിഭാഷ പദ്ധതിയിലടക്കം കേന്ദ്ര സർക്കാരുമായി പോര് തുടരുന്നതിനിടെ തമിഴ് നാട്ടിലെ സ്റ്റാലിൻ സർക്കാരിന്‍റെ പുതിയ പ്രഖ്യാപനം. തമിഴ്നാട് ബജറ്റിൽ രൂപയുടെ ചിഹ്നം (₹) ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. രൂപയുടെ ചിഹ്നത്തിന് പകരം തമിഴ അക്ഷരമാലയിലെ 'രൂ' എന്ന് ഉപയോഗിക്കും. ബജറ്റ് ലോഗോ പുറത്തുവിട്ടുകൊണ്ടാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാർക്കും എല്ലാം എന്നതാണ് ഇത്തവണത്തെ ബജറ്റിന്‍റെ ടാഗ്‍ലൈൻ.
വിശദ വിവരങ്ങൾ ഇങ്ങനെ
കേന്ദ്രത്തിനെതിരായ പോര് കൊഴുപ്പിക്കാൻ രൂപയും ആയുധമാക്കി എം.കെ.സ്റ്റാലിൻ. സംസ്ഥാന ബജറ്റ് ലോഗോ അവതരിപ്പിച്ചുള്ള പോസ്റ്റിലാണ് തമിഴ്നാട് മുഖ്യമന്ത്രി ദേവനാഗരി ലിപിയിലുള്ള രൂപ ചിഹ്നം ഒഴിവാക്കിയത്. പകരം തമിഴ് അക്ഷരമാലയിലെ 'രൂ' ചേർത്താകും ബജറ്റ് രേഖകൾ. 2010 ജൂലൈയിൽ ഔദ്യോഗിക രൂപ ചിഹ്നം രാജ്യത്ത് അംഗീകരിച്ചതിനു ശേഷം ഒരു സംസ്ഥാനം വ്യത്യസ്ത സമീപനം സ്വീകരിക്കുന്നത് ആദ്യമായാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ മറവിൽ ബി ജെ പി ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന വാദം ശക്തമക്കുന്നതിനിടെ ആണ് സ്റ്റാലിൻ സർക്കാരിന്‍റെ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്. വിഷയത്തിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും തമിഴിന് മുൻതൂക്കം നൽകുന്നതിൽ തെറ്റെന്താണെന്നാണ് ഡി എം കെ വക്താവ് എസ് അണ്ണാദുരൈ ചോദിച്ചത്. അതേസമയം സർക്കാർ നടപടിയെ പരിഹസിച്ച് ബി ജെ പി രംഗത്തെത്തി. ഡി എം കെ മുൻ എം എൽ എയുടെ മകനും ഐ ഐ ടി പ്രൊഫസറുമായ ഉദയകുമാർ രൂപകൽപ്പന ചെയ്ത രൂപ ചിഹ്നം ഇന്ത്യ മുഴുവൻ അംഗീകരിച്ചതാണെന്നും അത് വേണ്ടെന്ന് വയ്ക്കുന്ന സ്റ്റാലിൻ വിഡ്ഢി ആണെന്നുമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞത്.
അതിനിടെ രാജ്യത്തെ മണ്ഡലപുനർനിർണയവുമായി ബന്ധപ്പെട്ട് എം കെ സ്റ്റാലിൻ വിളിച്ച സംസ്ഥാനങ്ങളുടെ യോഗത്തിനോട് പ്രതികരിച്ച് കർണാടക സർക്കാർ രംഗത്തെത്തി. സ്റ്റാലിൻ വിളിച്ച സംസ്ഥാനങ്ങളുടെ യോഗത്തിൽ കർണാടകയുടെ പ്രതിനിധിയായി ഡി കെ ശിവകുമാർ പങ്കെടുക്കും. തനിക്ക് മുൻനിശ്ചയിച്ച പരിപാടികളുള്ളതിനാൽ ഉപമുഖ്യമന്ത്രി പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് അറിയിച്ചത്. സ്റ്റാലിന് ഇക്കാര്യം അറിയിച്ച് കത്ത് നൽകിയതായും കർണാടക മുഖ്യമന്ത്രി വിവരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam