
ചെന്നൈ: തമിഴ്‌നാട്ടിൽ ടാസ്മാക് മദ്യവിൽപന ശാലകളോട് ചേർന്ന് പ്രവർത്തിക്കുന്ന ബാറുകൾ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. നിലവിലുണ്ടായിരുന്ന ലൈസൻസ് കാലാവധി ജൂൺ 30-ഓടെ അവസാനിച്ച സാഹചര്യത്തിലാണ് ബാറുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടത്. സംസ്ഥാനത്തുടനീളമുള്ള ഏകദേശം 2,320 ബാറുകളെയാണ് ഈ തീരുമാനം നേരിട്ട് ബാധിച്ചിരിക്കുന്നത്.
പുതിയ ടെൻഡറുകൾ ക്ഷണിച്ചായിരിക്കും ഇനി ബാറുകൾക്ക് ലൈസൻസ് നൽകുക. കഴിഞ്ഞ ദിവസം മദ്യനിരോധന - എക്സൈസ് വകുപ്പ് മന്ത്രി കെ വിഘ്നേഷിന്‍റെ സാന്നിധ്യത്തിൽ ചേർന്ന ബോർഡ് യോഗത്തിൽ ആണ് ഇതുസംബന്ധിച്ച് നിർണായക തീരുമാനമുണ്ടായത്. പുതിയ ടെൻഡർ അനുമതിയാകുന്നതു വരെ നിലവിലെ ബാറുകൾ താൽക്കാലികമായി അടയ്ക്കുന്നതിനാൽ സർക്കാരിന് പ്രതിമാസം 400 കോടി രൂപയുടെ വരെ വരുമാന നഷ്ടം ഉണ്ടായേക്കാമെന്നാണ് ടാസ്മാക് വൃത്തങ്ങൾ നൽകുന്ന സൂചന. മാത്രമല്ല വരാനിരിക്കുന്ന പുതിയ ടെൻഡർ വ്യവസ്ഥകളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനും തമിഴ്‌നാട് സർക്കാർ പദ്ധതിയിടുന്നുണ്ട്.
ബാറുകൾ പൂട്ടിയതോടെ മദ്യശാലകൾക്ക് മുന്നിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് ജീവനക്കാർ. പല ഉപഭോക്താക്കളും മദ്യം വാങ്ങി വീട്ടിലേക്ക് കൊണ്ടുപോകാൻ താല്പര്യപ്പെടാത്തവരാണ്. ബാറുകൾ ഇല്ലാത്തതിനാൽ ഇവർ കടകൾക്ക് മുന്നിൽ വെച്ച് തന്നെ മദ്യപിക്കാൻ സാധ്യതയുണ്ടെന്നും ഇത് പൊതുശല്യമായി മാറുമെന്നും ചില ടാസ്മാക് ജീവനക്കാർ പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
2024 ജനുവരിയിലാണ് നിലവിലെ ബാർ നടത്തിപ്പുകാർക്ക് ലൈസൻസ് അനുവദിച്ചത്. 2026 ജനുവരിയിൽ ഈ ലൈസൻസ് കാലാവധി അവസാനിക്കേണ്ടതായിരുന്നു. പക്ഷേ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സർക്കാർ ഇത് ജൂൺ വരെ നീട്ടിനൽകുകയായിരുന്നു. ഈ നീട്ടി നൽകിയ കാലാവധിയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.
തമിഴ്‌നാട് സർക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ടാസ്മാക്. നിലവിൽ സംസ്ഥാനത്തുടനീളം 4,048 ചില്ലറ മദ്യവിൽപന ശാലകളാണ് ടാസ്മാകിന് കീഴിൽ പ്രവർത്തിക്കുന്നത്. പ്രതിദിനം ശരാശരി 150 കോടി രൂപയുടെ മദ്യവിൽപന നടക്കുന്ന ഈ ശൃംഖല, സംസ്ഥാന ഖജനാവിലേക്ക് വൻതോതിൽ പണമെത്തിക്കുന്ന പ്രധാന വരുമാന മാർഗ്ഗമാണ്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി വിജയ് 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടിയത്. തമിഴ്നാട്ടിൽ നേരത്തെയുള്ള നിയമ പ്രകാരം സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും 50 മീറ്റർ പരിധിയിൽ മദ്യഷോപ്പുകൾ പാടില്ല. എന്നാൽ ദൂരപരിധി 500 മീറ്റർ ആയി ഉയർത്തിയിരിക്കുകയാണ് വിജയ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam