
ദില്ലി : കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത കുറ്റക്കാരന്‍ എന്ന് വിധിച്ച് പ്രത്യേക സിബിഐ കോടതി. നാഗ്പൂരിലെ സ്വകാര്യ കമ്പനിക്ക് ഖനനത്തിനായി കല്‍ക്കരി പാടം അനുവദിച്ച കേസിലാണ് ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയുടെ വിധി. മുൻ ജോയിന്റ് സെക്രട്ടറി കെ സി ക്രോഫ, നാഗ്പൂര്‍ ആസ്ഥാനമായ ഗ്രേസ് ഇൻഡസ്ട്രീസ് ലിമിറ്റ‍് ഡയറക്ടര്‍ മുകേഷ് ഗുപ്ത എന്നിവരെയും കോടതി കുറ്റക്കാരായി കണ്ടെത്തി.
എച്ച് സി ഗുപ്തയ്ക്കുള്ള ശിക്ഷാവിധി കോടതി പിന്നീട് നടത്തും. പശ്ചിമബംഗാളിലെ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതുമയി ബന്ധപ്പെട്ട കേസില്‍ എച്ച് സി ഗുപ്തയെ നേരത്തെ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. നീണ്ട 10 വര്‍ഷത്തോളം ഇന്ത്യയുടെ കൽക്കരി സെക്രട്ടറിയായിരുന്നയാളാണ് എച്ച് സി ഗുപ്ത.
നാഗ്പൂരിലുള്ള കമ്പനിക്ക് മഹാരാഷ്ട്രയിലെ കൽക്കരി ഖനനവുമായി ബന്ധപ്പെട്ട കരാര്‍ നൽകിയതിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കഴിഞ്ഞ മെയ് മാസമാണ് പുതിയ കുറ്റപത്രം സിബിഐ സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ അടക്കം തെറ്റിദ്ധരിപ്പിച്ചാണ് 2007 ൽ ഇടപാടുകൾ നടത്തിയത് എന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. സാമ്പത്തികമായി ചില നേട്ടങ്ങൾ ഗുപ്തയ്ക്ക് ഉണ്ടായിയെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. അതേസമയം ശിക്ഷ എന്ന് വിധിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
രാജ്യം ഇരുട്ടിലാകുമോ? 76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ഇന്ത്യ; വൈദ്യുതി നിരക്ക് ഉയർന്നേക്കും
ദില്ലി: ഈ സാമ്പത്തിക വർഷത്തിൽ തങ്ങളുടെ പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ ഇന്ത്യ ഏകദേശം 76 ദശലക്ഷം കൽക്കരി (Coal) ടൺ ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നു. തുറമുഖങ്ങളിൽ നിന്നുള്ള പവർ സ്റ്റേഷനുകളുടെ ദൂരത്തിനനുസരിച്ച് യൂണിറ്റിന് 50-80 പൈസ വീതം വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചേക്കാം എന്ന് ഇക്കോണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മൺസൂൺ സീസൺ ഇന്ത്യയുടെ കൽക്കരി ഉൽപ്പാദനത്തെയും വൈദ്യുത നിലയങ്ങളിലേക്കുള്ള വിതരണത്തെയും സാരമായി ബാധിച്ചേക്കാം. ഇത് മറികടക്കാനാണ് ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം എടുത്തത്. പവർ സ്റ്റേഷനുകളിലേക്ക് കൽക്കരി വിതരണം ചെയ്യുന്ന സർക്കാരിന്റെ കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ) 15 മില്ല്യൺ കൽക്കരിയാണ് ഇറക്കുമതി ചെയ്യുക. ഇന്ത്യയിലെ ഏറ്റവും വലിയ പവർ ജനറേറ്ററായ എൻടിപിസി ലിമിറ്റഡും ദാമോദർ വാലി കോർപ്പറേഷനും (ഡിവിസി) 23 മില്യൺ ടൺ കൂടി ഇറക്കുമതി ചെയ്യും.
രണ്ടാമത്തെ കൊവിഡ് -19 തരംഗ സമയത്ത് രാജ്യത്തെ വൈദ്യുതി ആവശ്യകത താരതമ്യേന ഉയർന്നിട്ടുണ്ട്. ജൂൺ 9 ന് 211 GW എന്ന റെക്കോർഡ് ഉയർന്ന നിലയിലായിരുന്നു ഇത്. എന്നാൽ ജൂലൈ 20 ന് പരമാവധി വൈദ്യുതി ആവശ്യം 185.65 ജിഗാവാട്ട് ആയി കുറഞ്ഞു. സെപ്റ്റംബർ വരെയുള്ള കൽക്കരി പ്രതിസന്ധി മറികടക്കാൻ കോൾ ഇന്ത്യ ലിമിറ്റഡ് 15 മില്ല്യൺ ടൺ കൽക്കരി ഇറക്കുമതി ചെയ്യും. ജൂലൈ അവസാനം ഈ കൽക്കരി ഇറക്കുമതി ചെയ്തു തുടങ്ങും. വിതരണക്ഷാമം ഒക്ടോബർ 15 വരെ തുടരുമെന്നാണ് അനുമാനം. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് കൽക്കരി ദൗർലഭ്യം ഒരു പരിധി വരെ പരിഹരിക്കാൻ കഴിഞ്ഞേക്കും.