
മുംബൈ: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. സേവാദൾ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പാണ്ഡെയാണ് മരിച്ചത്. ജോഡെ യാത്രയ്ക്കിടെ മുംബൈയിലായിരുന്നു അന്ത്യം. യാത്രയില്‍ പങ്കെടുക്കുകയായിരുന്ന കൃഷ്ണകുമാര്‍ പാണ്ഡെ മാര്‍ച്ചിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതിർന്ന നേതാക്കളായ ദിഗ്‌വിജയ് സിങ്ങിനും ജയറാം രമേശിനുമൊപ്പം കോൺഗ്രസ് പതാകയുമായി നടക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ജോഡോ യാത്രയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. നാഗ്പൂരില്‍ ആര്‍എസ്എസിനെ നേരിട്ട പ്രധാന കോൺഗ്രസ് നേതാവായിരുന്നു കൃഷ്ണകുമാർ പാണ്ഡെയെന്നും അദ്ദേഹത്തിന്റെ വിയോഗം ഏറെ ദുഃഖകരമാണെന്നും ജയറാം രമേശ് പറഞ്ഞു. കൃഷ്ണകുമാര്‍ പാണ്ഡെയുടെ മരണത്തില്‍ ജാഥാ ക്യാപ്റ്റൻ രാഹുല്‍ ഗാന്ധി അനുശോചിച്ചു. കൃഷ്ണകുമാർ പാണ്ഡെയയുടെ മരണം കോണ്‍ഗ്രസിനാകെ സങ്കടകരമാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. യാത്ര ആരംഭിച്ച് 62ാം ദിവസത്തിലാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിൽ പ്രവേശിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam