
മുംബൈ: അനാച്ഛാദനം ചെയ്ത് എട്ട് മാസം തികയും മുന്നേ ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്ന് വീണതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. ഛത്രപതി ശിവാജിയുടെ പ്രതിമ തർന്നുവീണതിൽ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മുംബൈയിലെ പരിപാടിക്ക് പ്രധാനമന്ത്രി എത്തിയപ്പോൾ കോൺഗ്രസ് പ്രതിഷേധിച്ചു.
കരിങ്കൊടിയുമായി ശിവാജി പാർക്കിലെത്തിയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധം നയിച്ച കോൺഗ്രസ് മുംബൈ ഘടകം അധ്യക്ഷ വർഷ ഗെയ്ക്ക്‌വാഡ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിയിലെടുത്തിട്ടുണ്ട്. ശിവാജിയുടെ പ്രതിമ തകർന്നതിൽ മോദി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ വിവിധ ഇടങ്ങളിൽ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്.
സിന്ധു ദുർഗിൽ പ്രധാനമന്ത്രി എട്ട് മാസം മുമ്പ് അനാച്ഛാദനം ചെയ്ത ശിവാജിയുടെ പ്രതിമ കഴിഞ്ഞ ദിവസമാണ് തകർന്നുവീണത്. സംഭവത്തിൽ പ്രതിപക്ഷം അതിശക്തമായ പ്രതിഷേധത്തിലേക്കാണ് നീങ്ങുന്നത്. പ്രതിമ നിർമാണത്തിലെ അഴിമതിയും തിടുക്കത്തിലുള്ള നിർമാണവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഞായറാഴ്ച ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിന് മുന്നോടിയായാണ് ഇന്ന് മോദിയെത്തിയപ്പോൾ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
അതേസമയം ശിവാജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിമയുടെ സ്ട്രക്ടച്ചറൽ കൺസൾട്ടന്റ്റ് ചേതൻ പാട്ടീൽ, പ്രതിമയുടെ നിര്‍മ്മാണ കരാര്‍ എടുത്തിരുന്നയാള്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതിമ നിർമാണത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി നരഹത്യാ കുറ്റം അടക്കം ചുമത്തിയാണ് ഇരുവർക്കും എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അതിനിടെ, ഉപമുഖ്യമന്ത്രി അജിത് പവാർ സിന്ധു ദുർഗ് കോട്ട സന്ദർശിച്ച് ശിവാജി പ്രതിമ തകന്നതിലെ നാശനഷ്ടം വിലയിരുത്തി. സംഭവത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ദ സംഘവും നാവികസേനയുടെ ടീമും വെവ്വേറെ അന്വേഷണം തുടരുകയാണ്.
സിന്ധുദുർഗിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam