
ദാവോസ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ താന്‍ തോല്‍പ്പിച്ചത് കോണ്‍ഗ്രസിന് ഇപ്പോഴും വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി. രാഹുല്‍ ഗാന്ധിയെ ഞാന്‍ തോല്‍പ്പിച്ചു എന്ന വസ്തുത ഇതുവരെ അവര്‍ക്ക് അംഗീകരിക്കാനായിട്ടില്ലെന്നും സ്‍മൃതി പറഞ്ഞു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സ്‍മൃതി ഇറാനി. 2019 ലെ പൊതു തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമായ അമേഠിയില്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ച് സ്‍മൃതി വന്‍ വിജയം നേടിയത്.
'ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരാവണം നേതൃത്വം. ഞങ്ങള്‍ മത്സര ബുദ്ധിയുള്ളവരും സഹകരണ മനോഭാവം പുലര്‍ത്തുന്നവരുമാണ്. എന്നാല്‍ രാഹുലിനെ അമേഠിയില്‍ താന്‍ തോല്‍പ്പിച്ചെന്നത് ഇതുവരെ അംഗീകരിക്കാനാവാത്ത, അതില്‍ വേദനിക്കുന്നരാണ് കോണ്‍ഗ്രസുകാര്‍'- സ്‍മൃതി ഇറാനി പറഞ്ഞു. അവരുടെ വേദനയുടെയും അസ്വസ്ഥതയുടെയും ആഴം എത്രയെന്ന് നിങ്ങള്‍ക്ക് കരുതാനാവുമോ ? ഓരോ ദിവസവും തനിക്കെതിരെ ഒരു ട്വീറ്റുകൊണ്ടോ അല്ലെങ്കില്‍ ഏതെങ്കിലും ചിത്രങ്ങള്‍ കൊണ്ടോ എന്നെ പ്രഹരിക്കാമെന്നാണ് അവര്‍ കരുതുന്നത്- സ്മൃതി കുറ്റപ്പെടുത്തി.
ദാവോസില്‍ വിലപ്പെട്ട സമയം കോണ്‍ഗ്രസിന് വേണ്ടി മാറ്റി വെക്കുന്നില്ല. ഇന്ത്യയിലെ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് താനിവിടെ എത്തിയതെന്നും വനിതാ ശിശുക്ഷേമ ന്യൂനപക്ഷകാര്യ മന്ത്രിയായ സ്‍മൃതി ഇറാനി വ്യക്തമാക്കി.
താനുൾപ്പെടെയുള്ള മന്ത്രിമാര്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളര്‍ത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വയ്ക്കുന്ന പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടാനുമാണ് പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ മേഖലയ്ക്കും, വിദ്യാഭ്യാസ മേഖലയുടെയും സമഗ്രമായ പുരോഗതി ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പാക്കുന്നതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Read More : സീറ്റ് ബെൽട്ട് ധരിക്കാത്തതിന് പിഴ, പൊലീസ് നടപടി നേരിടുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയായി റിഷി സുനക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam