
ദില്ലി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ കുറ്റക്കാരൻ എന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ കോൺഗ്രസ് നാളെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചേക്കും. 'മോദി' പരാമർശത്തിലെ സൂറത്ത് സെഷൻസ് കോടതിയുടെ വിധിക്കെതിരെയാണ് കോൺഗ്രസ് മേൽ കോടതിയെ സമീപിക്കുന്നത് .സെഷൻസ് കോടതി വിധിയിൽ അപാകതയുണ്ടെന്നും പരാതിക്കാരൻ പ്രധാനമന്ത്രി അല്ലെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും ഹൈക്കോടതിയെ സമീപിക്കുക. പാറ്റ്ന കോടതിയുടെ വിധിക്കെതിരെ ഇതിനോടകം കോൺഗ്രസ് ബീഹാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അപകീർത്തി കേസിൽ ഈ മാസം 25ന് രാഹുൽ നേരിട്ട് ഹാജരാക്കണം എന്നാണ് പാറ്റ്ന കോടതിയുടെ നിർദ്ദേശം.സുശീൽ കുമാർ മോദിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഹാറിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് ഇനി 17 ദിവസം മാത്രം ശേഷിക്കേ, രാഹുൽ ഗാന്ധി ഇന്ന് കർണാടകത്തിലെത്തും. ബാഗൽകോട്ട് ജില്ലയിലെ കൂടലസംഗമയിൽ നടക്കുന്ന ബസവജയന്തി ആഘോഷങ്ങളിൽ രാഹുൽ പങ്കെടുക്കും. 12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലിംഗായത്ത് സമുദായസ്ഥാപകനായ ബസവേശ്വരൻ സമാധിയടഞ്ഞെന്ന് വിശ്വസിക്കപ്പെടുന്ന ഇടമാണ് കൂടലസംഗമ. ഇവിടെയുള്ള സംഗമനാഥ ക്ഷേത്രവും രാഹുൽ സന്ദർശിക്കും. ഇതിന് ശേഷം വിജയപുരയിലെ ശിവാജി സർക്കിളിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലും യോഗത്തിലും രാഹുലെത്തും.
ചടങ്ങുകളിലേക്ക് പ്രമുഖ ലിംഗായത്ത് മഠാധിപതികളെയും കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ട്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും ലക്ഷ്മൺ സാവഡിയും പരിപാടികളിൽ രാഹുലിനൊപ്പമുണ്ടാകും. ബിജെപിയിൽ നിന്ന് ചോരുന്ന ലിംഗായത്ത് വോട്ട് കോൺഗ്രസ് പാളയത്തിലെത്തിക്കാൻ സജീവശ്രമം തുടരുകയാണ് കോൺഗ്രസ്. എംപിയുടെ വസതിയടക്കം ഒഴിയേണ്ടി വന്നതിൽ രാഹുലിന്‍റെ പ്രതികരണമെന്താകുമെന്നതും നിർണായകമാണ്
.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam