
ലക്നൗ: രാജ്യമെങ്ങും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധം കത്തിപ്പടരുകയാണ്. ആശങ്കകളെക്കുറിച്ചാണ് എല്ലാവരും പരസ്പരം സംസാരിക്കുന്നത്. എന്നാൽ ഇതിനിടയിലും പരസ്പര സ്നേഹത്തിന്റെയും ധീരതയുടെയും ചില സംഭവങ്ങൾ വേറിട്ട് കേൾക്കാൻ സാധിക്കും. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്ന് ഇത്തരമൊരു അനുഭവം പങ്ക് വയ്ക്കുകയാണ് അജയകുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ.
ഡിസംബർ 20നാണ് ഫിറോസാബാദിൽ പ്രതിഷേധം നടന്നത്. പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ആൾക്കൂട്ടം അജയകുമാറിനെ വളഞ്ഞ് മർദ്ദിക്കാനാരംഭിച്ചു. ''ജനങ്ങൾ ചുറ്റും നിന്ന് ക്രൂരമായി അടിക്കാൻ തുടങ്ങി. എന്റെ കൈകളിലും തലയിലും മുറിവേറ്റു.'' അജയകുമാർ വിശദീകരിക്കുന്നു. രക്ഷപ്പെടാൻ സാധിക്കില്ല എന്ന ചിന്തയാണ് ആ നിമിഷം മനസ്സിലുണ്ടായതെന്ന് അജയകുമാർ ഓർക്കുന്നു. 'ആ സമയത്ത് ഹാജി ഖാദിർ എന്ന മനുഷ്യൻ അവിടെ എത്തിയില്ലായിരുന്നെങ്കിൽ ആൾക്കൂട്ടം തന്നെ മർദ്ദിച്ച് കൊലപ്പെടുത്തിയേനെ' എന്നാണ് അജയകുമാറിന്റെ വാക്കുകൾ.
അവർക്കിടയിൽ നിന്ന് അജയകുമാറിനെ രക്ഷിച്ച് വീട്ടിലേക്കാണ് ഖാദിർ കൊണ്ടുപോയത്. പിന്നീട് സ്ഥിതിഗതികൾ ശാന്തമായപ്പോൾ തിരികെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ''അദ്ദേഹമെനിക്ക് വെള്ളവും വസ്ത്രവും നൽകി സുരക്ഷിതനാണെന്ന് ഉറപ്പ് പറഞ്ഞു. പിന്നീട് പൊലീസ് സ്റ്റേഷനിൽ തിരികെയെത്തിച്ചു''. കുമാറിന്റെ വാക്കുകൾ. തൊട്ടടുത്ത പള്ളിയിൽ നമസ്കാരത്തിന് എത്തിയതായിരുന്നു ഖാദിർ. അപ്പോഴാണ് പ്രതിഷധം അക്രമാസക്തമായ വിവരം അറിയുന്നത്. ''ഒരു പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം ആക്രമിക്കുന്നതായി അറിഞ്ഞു. അദ്ദേഹത്തിന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ രക്ഷിക്കാൻ സാധിക്കുമെന്ന് എനിക്കുറപ്പായിരുന്നു. എന്നാൽ പേരോ മറ്റ് വിവരങ്ങളോ അറിയില്ലായിരുന്നു. മനുഷ്യതവത്തിന്റെ പേരിലാണ് ഞാനദ്ദേഹത്തെ രക്ഷിച്ചത്.'' ഖാദിർ വിശദീകരിക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷധങ്ങളിൽ ഉത്തർപ്രദേശിൽ മാത്രമല്ല പലയിടങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫിറോസാബാദിൽ ആറ് വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. അതിൽ പൊലീസ് വാഹനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കണ്ണീർവാതകം പ്രയോഗിച്ചാണ് പൊലീസ് സമരക്കാരെ പിരിച്ചുവിട്ടത്. അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായും ഫിറോസാബാദ് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam