'ദില്ലിയില്‍ സ്ഥിതിഗതികൾ വഷളാകുകയാണ്'; കൊവിഡ് വ്യാപനത്തില്‍ വീണ്ടും ആശങ്കയറിയിച്ച് സുപ്രീംകോടതി

By Web TeamFirst Published Nov 23, 2020, 11:39 AM IST
Highlights

കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയില്‍ 24 മണിക്കൂറിനിടെ 121 മരണവും 6,746 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം ഇത് നാലാം തവണയാണ് മരണം 100 കടക്കുന്നത്. 

ദില്ലി: ദില്ലിയിലെ കൊവിഡ് വ്യാപനത്തിൽ വീണ്ടും ആശങ്കയറിയിച്ച് സുപ്രീംകോടതി. സ്ഥിതിഗതികൾ വഷളാകുകയാണെന്ന് കോടതി നിരീക്ഷിച്ചു. രോഗികൾക്ക് ചികിത്സ കിട്ടുന്നുണ്ടോയെന്നും, ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകളുണ്ടോയെന്നും ചോദിച്ച കോടതി, തൽസ്ഥിതി റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ദില്ലി സർക്കാരിന് നിർദ്ദേശം നൽകി.

കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയില്‍ 24 മണിക്കൂറിനിടെ 121 മരണവും 6,746 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം ഇത് നാലാം തവണയാണ് മരണം 100 കടക്കുന്നത്. അതിനിടെ പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ദില്ലി സർക്കാർ അറിയിച്ചു. മന്ത്രിമാരുടെ നേതൃത്വത്തില്‍ റോഡുകള്‍ തോറുമുള്ള ബോധവല്ക്കരണവും തുടരുകയാണ്. മഹാരാഷ്ട്രയില്‍ 5,753 പുതിയ കേസുകളും 50 മരണവുമാണ് 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത്. കർണാടകയില്‍ 1704 ഉം തമിഴ്നാട്ടില്‍ 1655 ഉം ഗുജറാത്തില്‍ 1495 ഉം ആണ് പ്രതിദിന വര്‍ധന. 

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 91,39,866 ആയി ഉയര്‍ന്നു. പ്രതിദിന വര്‍ധന 44,059 ആണ്. 24 മണിക്കൂറിനിടെ 511 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,33,738 ആയി. ഇന്നലെ  41,024 പേര്‍ രോഗ മുക്തരായതോടെ രാജ്യത്തെ ആകെ രോഗ മുക്തരുടെ എണ്ണം 85,62,641 ആയി. രോഗ മുക്തി നിരക്ക് 93.68 ശതമാനം. നിലവില്‍ 4,43,486 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 
 

click me!