
സൂറത്ത്: എല്ലാ കള്ളന്മാരുടെ പേരിനൊപ്പം മോദി എന്ന് ഉണ്ടായത് എങ്ങനെയെന്ന പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെയെടുത്ത മാനനഷ്ടക്കേസ് ഡിസംബർ പത്തിലേക്ക് മാറ്റി. അഹമ്മദാബാദ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണയ്ക്കായി കോടതിയിൽ രാഹുൽ ഇന്ന് നേരിട്ടെത്തിയിരുന്നു. ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് മാനനഷ്ടക്കേസ് നൽകിയത്.
തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയിൽ വാദിച്ച രാഹുൽ ഗാന്ധി വിചാരണയ്ക്കായി നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു. ഇതിന് പിന്നാലെ കേസ് ഡിസംബറിൽ പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് കോടതി രാഹുലിന് ഇളവും നൽകി.
ഏപ്രിൽ 13 ന് കർണാടകയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്‍റെ വിവാദ പരാമർശം. ഇതേ പരാമർശത്തിന് ബിഹാർ ബിജെപി നേതാവ് സുശീൽ കുമാർ മോദി നൽകിയ അപകീർത്തിക്കേസിൽ പട്ന കോടതി രാഹുലിന് നേരത്തെ ജാമ്യം നൽകിയിരുന്നു. നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പേരെടുത്തായിരുന്നു രാഹുലിന്‍ പ്രസംഗം.
'കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam