ബെംഗളൂരുവില്‍ കൊവിഡ് പടരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചു

By Web TeamFirst Published Jun 20, 2020, 2:56 PM IST
Highlights

വെള്ളിയാഴ്ച മാത്രം 138 പേർക്കാണ് നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ബംഗളൂരു നഗരം കൂടാതെ കലബുറഗി, ബെല്ലാരി, ഹാസന്‍, തുടങ്ങിയ ജില്ലകളിലും കേസുകൾ ദിനംപ്രതി കൂടുകയാണ്. 

ബെംഗളൂരു: മുംബൈ, ചെന്നൈ തുടങ്ങിയ മഹാ നഗരങ്ങളില്‍നിന്നും വ്യത്യസ്തമായി കൊവിഡ് കേസുകൾ താരതമ്യേന കുറവായിരുന്ന  ബംഗളൂരു നഗരത്തിന് ആശങ്കയായി കൊവിഡ് വ്യാപനക്കണക്ക്. രോഗിയുടെ സന്പർക്കപ്പട്ടികയിലുള്ളവർ എത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ഓഫീസും, ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിന്‍റെ വീടും അണുനശീകരണത്തിനായി അടച്ചിരിക്കുകയാണ്.മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരിയുടെ ഭർത്തായ പോലീസ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതോടെയാണ് അണുനശീകരണത്തിനായി ഓഫീസ് അടച്ചിട്ടത്. സന്പർക്കപ്പട്ടികയിലുള്ളവർ എത്തിയതിനെ തുടർന്നാണ് ആരോഗ്യമന്ത്രി ബി.ശ്രീരാമുലുവിന്‍റെ വീടു അടച്ച് അണുനശീകരണം നടത്തുന്നത്. 

 അതിനിടെ ജോലിക്കിടയിൽ രോഗബാധിതനായ ഒരു പൊലീസുകാരന്‍ കൂടി ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ച പൊലീസുകാരുടെ എണ്ണം രണ്ടായി. 36 പൊലീസുകാർക്കാണ് സംസ്ഥാനത്തിതുവരെ രോഗം സ്ഥിരീകരിച്ചത്. 15 പൊലീസ് സ്റ്റേഷനുകൾ അടച്ചു. ബെംഗളൂരുവിലെ കൊവിഡ് കണ്ട്രോൾ റൂമിലുണ്ടായിരുന്ന ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശസ്ത കാന്‍സർ ചികിത്സാ കേന്ദ്രമായ കിഡ്വായ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലുണ്ടായിരുന്ന 28കാരിയും രോഗം സ്ഥിരീകരിച്ചവരിലുൾപ്പെടും.

വെള്ളിയാഴ്ച മാത്രം 138 പേർക്കാണ് നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരു നഗരം കൂടാതെ കലബുറഗി, ബെല്ലാരി, ഹാസന്‍, തുടങ്ങിയ ജില്ലകളിലും കേസുകൾ ദിനംപ്രതി കൂടുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 982 ആയി. 58 പേരാണ് നഗരത്തില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ 531 പേർ ചികിത്സയിലുണ്ട്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് അധികൃതർ. ക്വാറന്‍റീന്‍ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

click me!