Covid 19 | പ്രതിരോധശേഷി കുറഞ്ഞവർക്കും രോഗികൾക്കും ബൂസ്റ്റർ ഡോസ്? കേന്ദ്രനയരേഖ ഉടൻ

By Web TeamFirst Published Nov 12, 2021, 7:09 PM IST
Highlights

പത്ത് ദിവസത്തിനകം കേന്ദ്ര നയം പുറത്തിറക്കും. സർക്കാർ തീരുമാനം വരും മുമ്പ് ആരും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ പാടില്ല എന്നും കേന്ദ്രം. നിലവിൽ രണ്ട് ഡോസ് വാക്സീൻ രാജ്യത്തെ മുഴുവൻ പേർക്കും നൽകുന്നതിനാണ് മുൻഗണന എന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി മാൻസുഖ് മാണ്ഡവിയ പറഞ്ഞത്.

ദില്ലി: രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും ഗുരുതര രോഗികൾക്കും കോവിഡ് വാക്സീന്‍റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ. പത്ത് ദിവസത്തിനകം ഇത് സംബന്ധിച്ച് കേന്ദ്ര നയം പുറത്തിറക്കും. പല രാജ്യങ്ങളും ബൂസ്റ്റർ ഡോസ് നല്കിത്തുടങ്ങിയ സാഹചര്യത്തിലാണ് ഇന്ത്യയും ഇക്കാര്യം ആലോചിക്കുന്നത്.

രാജ്യത്ത് ബൂസ്റ്റർ ഡോസ് സംബന്ധിച്ച നയം രൂപീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് ദേശീയ കൊവിഡ് ടാസ്ക് ഫോഴ്സ് അംഗം ഡോ.എൻ.കെ അറോറ അറിയിച്ചു. രണ്ട് ഡോസ് വാക്സീന് ശേഷം മൂന്നാമതൊരു ബൂസ്റ്റർ ഡോസ് കൂടി വേണമെന്ന ആവശ്യം ഉയരുന്നതിനിടെ ആണ് അറോറയുടെ പ്രതികരണം.

പത്ത് ദിവസത്തിനകം കേന്ദ്ര നയം പുറത്തിറക്കും. സർക്കാർ തീരുമാനം വരും മുമ്പ് ആരും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ പാടില്ല എന്നും കേന്ദ്രം. നിലവിൽ രണ്ട് ഡോസ് വാക്സീൻ രാജ്യത്തെ മുഴുവൻ പേർക്കും നൽകുന്നതിനാണ് മുൻഗണന എന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി മാൻസുഖ് മാണ്ഡവിയ പറഞ്ഞത്. ബൂസ്റ്റർ ഡോസിന്‍റെ കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ടാം ഡോസ് വാക്സിന് ശേഷം ആറുമാസത്തിനകം ബൂസ്റ്റര്‍ ഡോസ് നൽകുന്നത് സർക്കാര്‍ പരിഗണിക്കണമെന്ന് ഭാരത് ബയോടെക് സിഎംഡി കൃഷ്ണ എല്ല അഭിപ്രായപ്പെട്ടിരുന്നു. 

ഇതിനിടെ ഇന്ത്യയിൽ നിർമ്മിക്കുന്ന ഗുളിക രൂപത്തിലുള്ള കൊവിഡ് മരുന്നിന് ഉടൻ അംഗീകാരം ലഭിക്കുമെന്ന് സിഎസ്ഐആർ കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പ് അധ്യക്ഷൻ ഡോ. റാം വിശ്വകർമ്മ അറിയിച്ചു. 

അതേസമയം, ഇന്ത്യയുടെ വാക്സീനായ കോവാക്സീന്‍റെ ഫലപ്രാപ്‍തി വളരെ ഉയർന്നതാണെന്ന പുതിയ ഗവേഷണ ഫലവും പുറത്തുവന്നു. കോവാക്സീൻ 77 ശതമാനം ഫലപ്രദമാണെന്നും കാര്യമായ പാർശ്വഫലങ്ങൾ ഒന്നുമില്ലെന്നും അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണ പ്രസിദ്ധീകരണമായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Read More: Covid 19 | ബൂസ്റ്റർ ഡോസ് എപ്പോഴാണ് എടുക്കേണ്ടത്? ഭാരത് ബയോടെക്ക് എംഡി പറയുന്നു

click me!