
ദില്ലി: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദില്ലി ശ്രീ ഗംഗാറാം ആശുപത്രി ഹൈക്കോടതിയില്‍. ആശുപത്രിക്കെതിരെ പൊലീസ് ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദില്ലി ഹൈകോടതിയെ സമീപിച്ചത്. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ദില്ലി സർക്കാർ നൽകിയ പരാതിയിലാണ് ശ്രീ ഗംഗാറാം ആശുപത്രിക്കെതിരെ ദില്ലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അതേസമയം ഗംഗാറാം ആശുപത്രിക്കെതിരെ സർക്കാർ കേസ് എടുത്തത് അപലപനീയമെന്ന് ദില്ലി മെഡിക്കൽ അസോസിയേഷൻ പ്രതികരിച്ചിരുന്നു. ആശുപത്രികളെയും ഡോക്ടർമാരെയും ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.
ചികിത്സാ പ്രതിസന്ധി തുടരുന്നതിനിടെ സ്വകാര്യ ആശുപത്രികള്‍ക്ക് കടിഞ്ഞാണിടാനുള്ള നീക്കം കെജ്രിവാള്‍ സര്‍ക്കാര്‍ തുടങ്ങിയിരുന്നു. ആശുപത്രിക്കിടക്കകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കിടക്കകളില്ലെന്ന് ചൂണ്ടിക്കാട്ടി കൊവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിച്ച സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികള്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്
ഇതിന് പിന്നാലെ പരിശോധനാ ഫലം സര്‍ക്കാര്‍ ആപ്പില്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗംഗാറാം ആശുപത്രിക്കെതിരെ ദില്ലി പൊലീസ് കേസെടുത്തത്. പകര്‍ച്ച വ്യാധി പ്രതിരോധ നിയമപ്രകാരം ദില്ലി ആരോഗ്യവകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയുടെ പരാതിയിലാണ് കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam