
അഗര്‍ത്തല: ത്രിപുരയിലെ കോൺഗ്രസ് സിപിഎം സഹകരണം തകർക്കാൻ പറ്റില്ലെന്ന് സിപിഎം മുൻ മുഖ്യമന്ത്രി മണിക് സര്‍കാര്‍ വ്യക്തമാക്കി. ഗോവയല്ല ത്രിപുര, കോൺഗ്രസ് പ്രചാരണത്തിൽ പിന്നിൽ എന്ന് പറയുന്നതിൽ അർത്ഥമില്ല. ത്രിപുരയിൽ ഇരു പാർട്ടികൾക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയില്ല. മത്സരിക്കുന്നില്ലെങ്കിലും പ്രചരണം നയിക്കുന്നത് താനാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിവിധ പദവികൾ താൻ വഹിച്ചിട്ടുണ്ട്. പുതിയ തലമുറയ്ക്കായി ആണ് താൻ മാറിനിൽക്കുന്നതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.
തിപ്രമോത പാർട്ടിയുമായുമായുള്ള സഖ്യത്തെ കുറിച്ച് പ്രതികരിക്കാൻ സമയമായില്ല. ഫലപ്രഖ്യാപനത്തിനുശേഷം സാഹചര്യമനുസരിച്ച് അക്കാര്യത്തില്‍ തീരുമാനമെടുക്കും. രാജ്യത്തെ വൻകിട വ്യവസായികൾ ബിജെപിക്ക് പണം നൽകുന്നു. ബിജെപി ഭരണത്തിന് അന്ത്യമായെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയും'; സിപിഎം-കോൺഗ്രസ് സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി
ത്രിപുരയിലെ സിപിഎം-കോൺഗ്രസ് സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാധാകിഷോർപൂരിൽ നടന്ന പ്രചാരണറാലിയിലാണ് മോദിയുടെ പരാമർശം.കോൺഗ്രസും ഇടത് പാർട്ടികളും ജനങ്ങളെ കൂടുതൽ ദരിദ്രരാക്കി മാറ്റുന്നു. ജനങ്ങൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവർ അവരുടെ സങ്കടങ്ങൾ അറിയുന്നില്ലെന്നും മോദി വിമര്‍ശിച്ചു. ത്രിപുരയിലെ ജനങ്ങളെ വർഷങ്ങളായി കൊള്ളയടിച്ചവർ തെരഞ്ഞെടുപ്പിൽ ഒന്നിക്കുകയാണ്, ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാറാണ് ത്രിപുരയിൽ വികസനമെത്തിച്ചതെന്നും മോദി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ത്രിപുരയിൽ പ്രചാരണം നടത്തും.ഉച്ചയ്ക്ക് ചാരിലാമിലെ റാലിയിൽ പങ്കെടുക്കുന്ന അമിത് ഷാ വൈകിട്ട് അഗർത്തലയിൽ റോഡ് ഷോയും നടത്തും. ഇന്നലെ സംസ്ഥാനത്ത് റാലി നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും പ്രചാരണത്തിന് എത്തുന്നുണ്ട്. സിപിഎം പ്രചാരണത്തിനായി ധനമന്ത്രി കെ എൻ ബാലഗോപാലും ത്രിപുരയിൽ എത്തിയിട്ടുണ്ട്.ധർമ്മ നഗറിൽ രണ്ടു ദിവസമായി നടക്കുന്ന റാലികളിൽ ധനമന്ത്രി പങ്കെടുക്കും.