
ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി. മുഖ്യമന്ത്രി അശോക് ഗെല്ലോട്ടിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം എംഎൽഎമാർ കലാപം ആരംഭിച്ചു. ഗെല്ലോട്ടിനെ അടിയന്തരമായി മാറ്റണമെന്ന് സച്ചിൻ പൈലറ്റ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.
രാജസ്ഥാനിൽ സ്ഥിതി സങ്കീർണമാണെന്നും ദേശീയ നേതൃത്വം ഉടൻ വിഷയത്തിൽ ഇടപെടണമെന്നും മുതിർന്ന നേതാവ് കപിൽ സിബൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് വൈകിട്ട് എട്ട് മണിക്ക് അശോക് ഗെല്ലോട്ട് എംഎൽഎമാരുടെ യോഗം വിളിച്ചു. കോൺഗ്രസ് നേതൃത്വവുമായുള്ള ചർച്ചയ്ക്കായി സച്ചിൻ പൈലറ്റ് നിലവിൽ ദില്ലിയിലുണ്ട്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ സംഘം ദില്ലി അതിർത്തിയിലെ ഗുഡ്ഗാവിൽ തങ്ങുന്നതായും സൂചനയുണ്ട്.
അതേസമയം രാജസ്ഥാനിലെ സർക്കാരിന് ഭീഷണിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. എംഎൽഎമാർക്ക് വൻ തുക നൽകി സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും ഇതിനെ മറികടക്കാൻ പാർട്ടിക്കാവുമെന്ന് കെസി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സച്ചിൻ പൈലറ്റ് ചില വിഷയങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് സമ്മതിച്ച വേണുഗോപാൽ അദ്ദേഹത്തെ അനുകൂലിക്കുന്ന 23 എംഎൽമാർ പാർട്ടിക്കെതിരെ തിരിഞ്ഞെന്ന റിപ്പോർട്ടിന് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതായി ഇന്നലെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചിരുന്നു. എംഎൽഎമാർക്ക് ബിജെപി 25 കോടി രൂപ വാഗ്ദാനം ചെയ്തതായും ഗെലോട്ട് ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam