
ജയ്പൂർ: രാജസ്ഥാനിലെ കരൗലിയിൽ വർഗീയ സംഘർഷത്തെ തുടർന്ന് ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംഘർഷത്തിൽ പത്തിലേറെ പേർ അറസ്റ്റിലായി. 35പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഹിന്ദുമതാചാരപ്രകാരമുള്ള പുതുവത്സരം ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ബൈക്ക് റാലിക്കുനേരെ കല്ലേറുണ്ടായെന്ന് ആരോപിച്ചാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് തീവെപ്പും അക്രമവും റിപ്പോർട്ട് ചെയ്തു. സംഘർഷം ഉടലെടുത്തതോടെ കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി അശോക് ഗെലോട്ട് ജയ്പൂരിൽ ഉന്നതതല യോഗം ചേർന്നു.
കുറ്റവാളികളെ കണ്ടെത്താനും അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അദ്ദേഹം നിർദേശം നൽകി. ക്രമസമാധാനപാലനത്തിനായി 1200 പൊലീസുകാരെയാണ് കരൗലിയിൽ വിന്യസിച്ചിരിക്കുന്നത്. സംഘർഷം അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തിങ്കളാഴ്ച രാവിലെ 8 മണി മുതൽ രണ്ട് മണിക്കൂർ കർഫ്യൂവിന് നൽകുമെന്നും അവശ്യ സർവീസുകളെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കുമെന്നും ജില്ലാ കളക്ടർ രാജേന്ദ്ര സിംഗ് ഷെഖാവത്ത് അറിയിച്ചു. 30 ഓളം പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് മതധ്രുവീകരണത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ഈ ധ്രുവീകരണം രാജ്യത്തിന് താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് പ്രധാനമന്ത്രി രാജ്യത്തോട് പറയണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറുവശത്ത്, കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയമാണ് വർഗീയ സംഘട്ടനത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam