
മുംബൈ: ഔറംഗസീബിന്റെ ശവകുടീരത്തെയും സ്മാരകത്തെയും ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായ നാഗ്പുരിൽ കർഫ്യൂ പ്രഖ്യാപിച്ചു. കല്ലേറും അതിക്രവും നടത്തിയ അൻപതിൽ അധികം പേരെ കസ്റ്റഡിയിലെടുത്തു. ഔറംഗസേബ് സ്മാരകത്തിന്റെ മറവിൽ ഭരണസഖ്യം അക്രമത്തിന് കൂട്ടുനിൽക്കുകയാണെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷം ആരോപിച്ചു.
ഇന്നലെ രാത്രി എട്ടു മണി മുതലാണ് നാഗ്പൂരിൽ സംഘർഷം തുടങ്ങിയത്. സംഭാജി നഗറിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് സംഘർഷത്തിനു തുടക്കം. സ്മാരകവും സൗകര്യവും നീക്കം ചെയ്യുന്നതിന് മറ്റൊരു വിഭാഗം എതിർത്തതോടെ പരസ്പരം കല്ലേറും അക്രമവും ഉണ്ടായി. നിരവധി വാഹനങ്ങൾ കത്തിച്ചു. പൊലീസുകാർ ഉൾപ്പടെയുള്ളവർക്ക് പരുക്കേറ്റു. അൻപതിൽ അധികം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ കനത്ത പൊലീസ് ജാഗ്രത തുടരുകയാണ്. ആർഎസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന ഇവിടെ സ്വന്തം ആളുകളെ തന്നെ ബിജെപി ഭയപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഔറംഗസേബ് സ്മാരകം പൊളിക്കുന്നതിനെ ആദ്യം അനുകൂലിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡാവിസ് സംഘർഷം ഉണ്ടായതോടെ നിലപാട് മാറ്റി. സമാധാനം നിലനിർത്തണമെന്ന് നാഗ്ലൂർ എം.പി കൂടിയായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും അഭ്യർഥിച്ചു. പ്രതിഷേധം വർഗീയ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ കരുതലോടെയാണ് സർക്കാരിന്റെ നീക്കം.