
മുംബൈ : ബോംബെ ഐഐടിയിൽ ദളിത് വിദ്യാർഥി ദർശൻ സോളങ്കി ആത്മഹത്യ ചെയ്ത സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ദളിത് സംഘടനകൾ. ഞായറാഴ്ച ദേശീയ വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി അറിയിച്ചു. ദളിത് വിദ്യാർഥികൾ ജാതി അധിക്ഷേപം നേരിട്ടിട്ടും അനങ്ങാതിരുന്ന ഐ ഐ ടി ബോംബെ ഡയറക്ടർ രാജി വയ്ക്കണമെന്ന് അംബേദ്കർ പെരിയാർ ഫുലേ സ്റ്റഡി സർക്കിൾ ആവശ്യപ്പെട്ടു.
സംവരണ സീറ്റിൽ പ്രവേശനം കിട്ടിയതിന്‍റെ പേരിൽ ദർശൻ അധിക്ഷേപങ്ങൾ നേരിട്ടുവെന്നും ചില സഹപാഠികൾ ഒറ്റപ്പെടുത്തിയെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. കുടുംബത്തോടും ക്യാമ്പസിലെ തന്‍റെ മെന്‍ററോടും ഇക്കാര്യം ദർശൻ തന്നെ പറഞ്ഞിട്ടുണ്ട്. അധ്യാപകരുടെ സമീപനവും മറ്റൊന്നായിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. 2014 ൽ അനികേത് അമ്പോരെയെന്ന ദളിത് വിദ്യാർഥിയും ഇതുപോലെ ആത്മഹത്യ ചെയ്തിരുന്നു. അന്നൊരു കമ്മറ്റിയുണ്ടാക്കി പഠിച്ചെങ്കിലും ഇന്നും ക്യാമ്പസിൽ ദളിത് വിദ്യാർഥികളുടെ സ്ഥിതി മാറ്റമൊന്നുമില്ല.
ലൈഫ് മിഷൻ കോഴ: യു വി ജോസ് ഇഡി ഓഫീസിൽ; ശിവശങ്കറുമായി ഒരുമിച്ചിരുത്തി മൊഴിയെടുക്കും
ദർശൻ സോളങ്കി മരിച്ചപ്പോഴും ഒറ്റപ്പെട്ട സംഭവമെന്നാണ് ഐഐടി ബോംബെ അഡ്മിനിസ്ട്രേഷൻ പറയുന്നത്. അഹമ്മദാബാദിൽ ദർശൻ സോളങ്കിയുടെ വീട് സന്ദർശിച്ച ജിഗ്നേഷ് മേവാനി പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഞായറാഴ്ച ദീപങ്ങളുമായി രാജ്യവ്യാപകമായി പ്രതിഷേധിക്കും. പവായ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും കാര്യമായി പുരോഗതിയില്ല.