
മുംബൈ: തിരക്കേറിയ റോഡിലെ കുഴിയടയ്ക്കുന്ന പൊലീസുകാരുടെ ദൃശ്യം വൈറൽ. വലിയ ഗർത്തങ്ങൾ പോലുള്ള കുഴികൾ രൂപപ്പെട്ട റോഡിലെ അപകട സാധ്യത കണക്കിലെടുത്താണ് പൊലീസ് തന്നെ കുഴിയടയ്ക്കാൻ ഇറങ്ങിയത്. എൻഎച്ച് 48ന്‍റെ ഭാഗമായ മുംബൈ - അഹമ്മദാബാദ് ഹൈവേയിലാണ് പെൽഹാർ പൊലീസ് ഉദ്യോഗസ്ഥർ കുഴിയടക്കാൻ ഇറങ്ങിയത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ (എൻഎച്ച്എഐ) കാത്തിരിക്കാനാവില്ലെന്നും പ്രശ്നം ഉടനടി പരിഹരിക്കേണ്ടതുണ്ടെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
കനത്ത മഴയിൽ വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങളുണ്ടാവാൻ തുടങ്ങിയതോടെയാണ് പൊലീസ് തന്നെ കുഴിയടക്കാൻ രംഗത്തിറങ്ങിയത്. പാല്ഘറിലേക്കും വജ്രേശ്വരിയിലേക്കും പോകുന്ന ജംഗ്ഷനിലെ കുഴികളാണ് യൂണിഫോമിട്ടെത്തിയ പൊലീസുകാർ അടച്ചത്. മോശം റോഡ് കാരണം യാത്രക്കാർ മണിക്കൂറുകളോളം ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സീനിയർ പൊലീസ് ഇൻസ്‌പെക്ടർ ജിതേന്ദ്ര വൻകോട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. വാഹനമോടിക്കുന്നവർ അസ്വസ്ഥരാവാൻ തുടങ്ങിയതോടെ ഇതൊരു ക്രമസമാധാന പ്രശ്നം വരെയാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു. അതുകൊണ്ടാണ് പൊലീസ് തന്നെ പ്രശ്നപരിഹാരത്തിന് രംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എൻഎച്ച്എഐ അധികൃതർ വരുന്നതുവരെ ഇനി കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വാഡയിലേക്കും പാൽഘറിലേക്കും പോകുന്നവർക്ക് പെൽഹാർ ജംഗ്ഷൻ നിർണായകമാണ്. നിലവിലെ അവസ്ഥയിൽ ജംഗ്ഷൻ കടക്കാൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എടുക്കുന്ന അവസ്ഥയാണെന്ന് പൊലീസ് തന്നെ പറയുന്നു. പൊലീസിന്‍റെ കുഴിയടക്കലിനെ കുറിച്ച് എൻഎച്ച്എഐയുടെ പ്രോജക്ട് ഡയറക്ടർ സുമീത് കുമാർ പ്രതികരിച്ചു. എൻഎച്ച്എഐ നിയോഗിച്ച കരാറുകാരാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. എന്നാൽ അടിയന്തര സാഹചര്യമുണ്ടായതു കൊണ്ടാവാം പൊലീസ് രംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസുകാർ റോഡിലെകുഴികൾ നികത്തുന്നതിന്‍റെ ദൃശ്യം പങ്കുവെച്ച് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ മഹാരാഷ്ട്ര സർക്കാരിനെ വിമർശിച്ചു. ബിജെപിയുടെയും ഷിൻഡെ സർക്കാരിന്‍റെയും സുഹൃത്തുക്കളായ കരാറുകാർക്ക് പകരം പൊലീസ് കുഴികൾ നികത്തുകയാണ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ ടാഗ് ചെയ്ത് കുഴികളെക്കുറിച്ചുള്ള മറ്റൊരു പോസ്റ്റും അദ്ദേഹം പങ്കുവെച്ചു. എൻഎച്ച്എഐ ഓർത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam