
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം. മുഹമ്മദ് ദീപക് കുമാർ എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ദീപക് കുമാറിനെതിരായുള്ള എഫ്ഐആറിലെ തുടർനടപടികൾ സുപ്രീം കോടതി തടഞ്ഞു. ഉത്തരാഖണ്ഡ് ഹൈക്കോടതി കേസ് റദ്ദാക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ദീപക് കുമാർ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്ത കോടതി, കേസുമായി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കുകയും നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചോ കേസിനെക്കുറിച്ചോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിക്കുന്നതിനെതിരായ ഹൈക്കോടതി വിലക്കും സുപ്രീം കോടതി താൽക്കാലികമായി പിൻവലിച്ചു.
ജനുവരി 26ന് പ്രായമായ മുസ്ലിം വ്യാപാരിയുടെ കടയുടെ പേരിൽ 'ബാബ' എന്ന വാക്ക് ഉപയോഗിച്ചതിനെച്ചൊല്ലി ബജ്‌രംഗ് ദൾ പ്രവർത്തകർ തർക്കമുണ്ടാക്കിയപ്പോൾ വ്യാപാരിക്ക് പിന്തുണയുമായി ദീപക് രംഗത്തെത്തുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ പേര് ചോദിച്ചപ്പോൾ 'മുഹമ്മദ് ദീപക്' എന്നാണ് ദീപക് സ്വയം പരിചയപ്പെടുത്തിയത്. ഈ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ദീപക് കുമാറിനായി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ ഹാജരായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam