
ദില്ലി: കേന്ദ്ര സർക്കാരിൻ്റെ ഉപാധികൾ തള്ളി കർഷകസമരം കൂടുതൽ ശക്തമാകുന്നു. ദില്ലിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടച്ച് ഇന്ന് മുതൽ സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. ബു റാഡിയിലെ നിരങ്കരി മൈതാനത്തേക്ക് മാറില്ലെന്ന് കർഷകർ അറിയിച്ചതിന് പിന്നാലെ കഴിഞ്ഞ രാത്രി അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമർ എന്നിവർ ബി ജെ പി അധ്യക്ഷൻ ജെ പിനദ്ദയുടെ വീട്ടിൽ യോഗം ചേർന്നിരുന്നു.
മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കർഷകരുടെ ദില്ലി ചലോ മാർച്ച് വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കർഷകർ ദില്ലി ചലോ പ്രക്ഷോഭത്തിൻ്റെ ഭാഗമായി എത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്നും ഡിസംബർ മൂന്നിന് ചർച്ചയാകാമെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. കർഷകരെ അനുനയിപ്പിക്കാനുള്ള നീക്കം തുടരുമെങ്കിലും മൂന്നിന് നടക്കുന്ന യോഗത്തിൽ വിട്ടുവീഴ്ചക്ക് കേന്ദ്രം തയ്യാറായേക്കില്ല. ചില സംസ്ഥാനങ്ങളിലെ കർഷകർ ദില്ലിയിലെത്തുമെന്ന് സമര നേതാക്കൾ പ്രഖ്യാപിച്ചതോടെ ജന്തർ മന്തർ, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിൽ കൂടുതൽ കേന്ദ്രസേനയേയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam