
ദില്ലി : ദില്ലിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതിന് പിന്നാലെയുണ്ടായ ഭരണപ്രതിസന്ധി മന്ത്രിയുടെ രാജിയോടെ അതിരൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രി ജയിലിലായതിനാൽ മന്ത്രി രാജ്കുമാർ ആനന്ദ് രാജിവച്ചത് ലഫ്നന്റ് ഗവർണറെ അറിയിക്കാനാകാതെ കുഴങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. മന്ത്രിയുടെ രാജി അറിയിക്കാൻ ഫയൽ തയ്യാറാക്കാൻ കെജ്‍രിവാൾ കോടതിയുടെ അനുമതി തേടും.
അരവിന്ദ് കെജ്രിവാളിന്റെ രാജിക്കായി സമ്മർദ്ദം ശക്തമാകുന്ന വേളയിലാണ് ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ദില്ലി സർക്കാരിലെ മന്ത്രി രാജ് കുമാർ ആനന്ദ് രാജിവെച്ചത്. പാർട്ടിക്ക് അധികാരത്തിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി പ്രഖ്യാപനം.എഎപി രാജിക്കത്ത് കെജരിവാളിൻ്റെ ഓഫീസിന് കൈമാറിയെന്നാണ് രാജ് കുമാർ വ്യക്തമാക്കിയത്.മന്ത്രിയെ മാറ്റി വകുപ്പുകൾ പകരം മറ്റൊരു മന്ത്രിക്ക് നൽകണമെങ്കിൽ ജയിലിലുള്ള മുഖ്യമന്ത്രി കെജരിവാൾ ലഫ്. ഗവർണർക്ക് ശുപാർശ നൽകണം. എന്നാൽ സാങ്കേതികമായി ഇതിന് നിലവിൽ സാധിക്കില്ല. ഈ നടപടിക്ക് വിചാരണക്കോടതി അനുമതി വേണം. ഈ സാഹചര്യം മറിക്കടക്കാനുള്ള നീക്കത്തിലാണ് എ എ പി.
രാജ് കുമാറിൻ്റെ രാജിയോടെ ഇഡി, സിബിഐ കേസുകളിൽ ഉൾപ്പെട്ടവർ മറുകണ്ടം ചാടാതെയിരിക്കാൻ നടപടികളും പാർട്ടി തുടങിയിട്ടുണ്ട്. ഭരണ പ്രതിസന്ധിയുടെ സാഹചര്യത്തിൽ ലഫ്.ഗവർണറുടെ നീക്കങ്ങളും നിർണ്ണായകമാണ്.ഇഡി ആനന്ദിനെ ഭയപ്പെടുത്തിയെന്നും അങ്ങനെയാണ് രാജിയിലേക്കെത്തിയതെന്നുമാണ് ആംആദ്മി പാർട്ടി തിരിച്ചടിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam