
ദില്ലി: ദില്ലിയിൽ കൊവിഡ് രോഗികൾ ഇരുപതിനായിരത്തിലേക്ക് അടുക്കുന്നു. ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ദില്ലിയിൽ ആകെ കൊവിഡ് രോഗികള്‍ 19,844 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളില്‍ മൂന്നാമതാണ് ദില്ലി. 24 മണിക്കൂറിന് ഇടയിൽ 13 പേരാണ് രോഗബാധിതരായി മരിച്ചത്. ഇതോടെ ദില്ലിയില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 473 ആയി. ഇന്ന് 1,295 പേർക്ക് രോഗം സ്ഥിരീകരിച്ചു. ദില്ലി എംയിസിലെ മലയാളി നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ദില്ലിയിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. ക്രൈം ബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗത്ഥനാണ് മരിച്ചത്. അതിനിടെ ദില്ലി ബാത്ര ആശുപത്രിയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു.
അതേ സമയം കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ കനത്ത സാമ്പത്തിക നഷ്ടമാണുണ്ടായതെന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി 5000 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. ലോക്ക്ഡൗണിനെ തുടര്‍ന്ന് ദില്ലിയുടെ നികുതി വരുമാനത്തില്‍ 85 ശതമാനം കുറവുണ്ടായി. ഇക്കാര്യം വ്യക്തമാക്കി ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തുനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam