ജനക്കൂട്ടം കുറയാത്ത സാഹചര്യത്തിൽ ഹോട്ട്സ്പോട്ടായി മാറാൻ സാധ്യതയുള്ള മാർക്കറ്റുകൾ അടയ്ക്കാനാണ് കെജ്രിവാൾ സർക്കാർ അനുമതി തേടിയത്.
ദില്ലി: കൊവിഡ‍് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദില്ലിയിൽ ഹോട്ട്സ്പോട്ടായി മാറാൻ സാധ്യതയുള്ള മാർക്കറ്റുകൾ അടച്ചേക്കും. മാർക്കറ്റുകൾ അടയ്ക്കാൻ അനുമതി തേടി ദില്ലി സർക്കാർ കേന്ദ്രത്തെ സമീപിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ജനക്കൂട്ടം കുറയാത്ത സാഹചര്യത്തിൽ ഹോട്ട്സ്പോട്ടായി മാറാൻ സാധ്യതയുള്ള മാർക്കറ്റുകൾ അടയ്ക്കാനാണ് കെജ്രിവാൾ സർക്കാർ അനുമതി തേടിയത്. വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി കുറയ്ക്കാനും സാധ്യതയുണ്ട്. നിലവിൽ കേന്ദ്രസർക്കാരിന്റെ മാർഗ നിർദ്ദേശപ്രകാരം വിവാഹങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 200 വരെയാണ്. ഇതാണ് ഇപ്പോൾ 50 ആയി കുറയ്ക്കുന്നത്.
സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലുമായി ആവശ്യമായ കിടക്കകൾ ഉണ്ട്. എന്നാൽ ഐസിയു കിടക്കകളുടെ അപര്യാപ്തത നിലനിൽക്കുന്നുണ്ടെന്നും കെജ്രിവാൾ പറഞ്ഞു.